അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ വിപണികളിൽ നേരിട്ടെത്തി ബഹ്‌റൈൻ കിരീടാവകാശി
മനാമ: രാജ്യത്ത് അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനായി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദുൽ ഖലീഫ നേരിട്ട് വിപണികളിൽ പരിശോധന നടത്തി. ലുലു ഹൈപ്പർമാർക്കറ്റിന്റെ വിവിധ ശാഖകൾ സന്ദർശിച്ച അദ്ദേഹം, നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിതരണ ശൃംഖലകളുടെ സ്ഥിരതയും ഉൽപ്പന്നങ്ങളുടെ സ്റ്റോക്കും വിലയിരുത്തി. രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലുടനീളം സുഗമമായ വിതരണം ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.
ദേശീയ സ്ഥിരത സംരക്ഷിക്കുന്നതിനും ഏത് സാഹചര്യത്തിലും രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് നീക്കങ്ങൾ നടക്കുന്നത്. വിപണിയിലെ ഉൽപ്പന്നങ്ങളുടെ ലഭ്യത അവലോകനം ചെയ്ത കിരീടാവകാശി, ഇറക്കുമതിയുടെയും വിതരണത്തിന്റെയും ഒഴുക്ക് തടസ്സമില്ലാതെ നിലനിർത്തുന്നത് സർക്കാരിന്റെ മുഖ്യ മുൻഗണനയാണെന്ന് ഊന്നിപ്പറഞ്ഞു. ഇത്തരം നടപടികൾ അവശ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് പൗരന്മാരിലും താമസക്കാരിലും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള ശക്തമായ ഏകോപനത്തിന്റെ പ്രാധാന്യം പ്രിൻസ് സൽമാൻ എടുത്തുപറഞ്ഞു. വിപണി നിരീക്ഷിക്കുന്നതിലും വിതരണം ഉറപ്പാക്കുന്നതിലും വ്യവസായ വാണിജ്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഏത് തരത്തിലുള്ള പ്രാദേശിക സംഭവവികാസങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടാൻ ബഹ്റൈൻ സജ്ജമാണെന്നും വിതരണ ശൃംഖലകളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. സന്ദർശന വേളയിൽ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഹിസ് എക്സലൻസി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റോ എന്നിവരും കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു.