മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ഇംപീച്ച്‌മെന്റ് ചെയ്യാൻ നീക്കം: 193 എംപിമാരുടെ ഒപ്പുമായി പ്രതിപക്ഷം
ന്യൂഡൽഹി: പക്ഷപാതപരമായ പെരുമാറ്റവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതും ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെൻ്റ് നോട്ടീസ് നൽകി. ഇന്ന് ലോക്‌സഭയിലും രാജ്യസഭയിലും സമർപ്പിച്ച നോട്ടീസിൽ വിവിധ പ്രതിപക്ഷ പാർട്ടികളിലെ 193 എംപിമാരാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റിൽ നോട്ടീസ് നൽകുന്നത്.
തൃണമൂൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നീങ്ങിയ നോട്ടീസിനെ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യവും ആം ആദ്മി പാർട്ടിയും പിന്തുണച്ചു. ലോക്‌സഭയിൽ നിന്ന് 130 പേരും രാജ്യസഭയിൽ നിന്ന് 63 പേരുമാണ് നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലും നേരത്തെ ബിഹാറിലും വോട്ടർ പട്ടിക പരിഷ്കരണത്തിൽ ക്രമക്കേട് നടത്തിയെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം. ഭരണകക്ഷിയായ ബിജെപിയെ സഹായിക്കാൻ വോട്ടർ പട്ടികയിൽ നിന്ന് യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കിയെന്നും തെളിയിക്കപ്പെട്ട മോശം പെരുമാറ്റവും ഗ്യാനേഷ് കുമാറിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും നോട്ടീസിൽ പറയുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) പ്രകാരം സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിന് സമാനമായ സങ്കീർണമായ നടപടിക്രമങ്ങളാണ് സിഇസിയെ പുറത്താക്കാനും പാലിക്കേണ്ടത്. ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാൽ മാത്രമേ നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ. പ്രമേയം അംഗീകരിക്കപ്പെട്ടാൽ ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ഉൾപ്പെടുന്ന പ്രത്യേക സമിതി ആരോപണങ്ങൾ അന്വേഷിക്കും. 2024-ൽ കമ്മീഷനിൽ അംഗമാവുകയും കഴിഞ്ഞ ഫെബ്രുവരിയിൽ സിഇസിയായി ചുമതലയേൽക്കുകയും ചെയ്ത ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.