കോടതി പരിസരത്ത് ഭർത്താവിന്റെ മുഖത്തടിച്ച് യുവതി; കോടതി ഉത്തരവിനെത്തുടർന്ന് പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: കുടുംബകോടതിയിൽ മധ്യസ്ഥ ചർച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭർത്താവിനെ കോടതി പരിസരത്തുവെച്ച് ഭാര്യ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അജാനൂർ മാണിക്കോത്തെ അലി(33)യെ മർദിച്ച സംഭവത്തിൽ ഭാര്യ ഷമീമയ്ക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ഹൊസ്ദുർഗ് സബ് കോടതിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ദമ്പതികൾ തമ്മിലുള്ള കുടുംബപ്രശ്നങ്ങളിൽ കോടതി നിർദേശപ്രകാരം നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങി നടക്കുകയായിരുന്നു അലി. ഇതിനിടെ പിന്നാലെയെത്തിയ ഷമീമ അലിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നാണ് പരാതി. അപ്രതീക്ഷിതമായുണ്ടായ മർദനത്തിൽ പകച്ചുപോയ അലി ഉടൻ തന്നെ പോലീസിനെ സമീപിച്ചെങ്കിലും ആദ്യഘട്ടത്തിൽ കേസെടുക്കാൻ അധികൃതർ തയ്യാറായില്ല.
തുടർന്ന് അലി ഹൊസ്ദുർഗ് കോടതിയെ നേരിട്ട് സമീപിച്ച് പരാതി നൽകുകയായിരുന്നു. പരാതി ഗൗരവമായി പരിഗണിച്ച കോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് ഇപ്പോൾ ഹൊസ്ദുർഗ് പോലീസ് ഷമീമയ്ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. കോടതി സമുച്ചയത്തിനുള്ളിൽ വെച്ച് നടന്ന ഈ ആക്രമണം പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്.