വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ മർദിച്ച് കൊലപ്പെടുത്തി; സഹോദരങ്ങളടക്കം നാല് പേർ പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു, അനന്തു എന്നീ സഹോദരങ്ങളെയും ഇവരുടെ സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബാറിലിരിക്കെ ഷാൻ എന്ന യുവാവും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഇടപെട്ടതാണ് സുമനെതിരെയുള്ള ആക്രമണത്തിന് കാരണമായത്. ആദ്യം ബാറിനുള്ളിൽ വെച്ച് മർദനമേറ്റ സുമൻ പുറത്തേക്ക് ഓടിയെങ്കിലും പ്രതികൾ പിന്തുടർന്നെത്തി നടുറോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. സുമനെ നിലത്തിട്ട് ചവിട്ടുന്നതും ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മർദനമേറ്റ് അവശനായി റോഡിൽ കിടന്ന സുമനെ പ്രതികൾ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഈ സമയം സ്ഥലത്തുണ്ടായിരുന്നവർ അക്രമം തടയാൻ ശ്രമിക്കാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ഞെട്ടിക്കുന്ന കാഴ്ചയായി. പിന്നീട് കാറിൽ എത്തിയ യാത്രക്കാരാണ് സുമനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.