‘ചുവന്ന തൊഴുത്ത്’ വിട്ട് ‘പച്ചപ്പി’ലേക്ക്; പന്തയം തോറ്റ CPM പ്രവർത്തകൻ സുഹൃത്തിന് പശുവിനെ കൈമാറി
തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള പന്തയത്തിൽ തോറ്റതിനെത്തുടർന്ന് സിപിഎം പ്രവർത്തകൻ സുഹൃത്തായ ലീഗ് പ്രവർത്തകന് പശുവിനെ കൈമാറി. വെട്ടം കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയും നിറമരുതൂർ സ്വദേശിയായ സിപിഎം ബ്രാഞ്ച് മെമ്പർ കാവീട്ടിൽ മഹേഷുമാണ് കൗതുകകരമായ പന്തയം വെച്ചിരുന്നത്.
സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കുമെന്ന മഹേഷിന്റെ വാദം തെറ്റിയതോടെയാണ് 70,000 രൂപ വിലവരുന്ന കറവപ്പശുവിനെ മുസ്തഫയ്ക്ക് നൽകേണ്ടി വന്നത്. യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ തന്റെ പശുവിനെ നൽകാമെന്ന് മുസ്തഫയും പന്തയം വെച്ചിരുന്നു. ഫലം വന്ന ഉടനെ മഹേഷ് തന്നെ മുസ്തഫയെ വിളിച്ച് പശുവിനെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ക്ഷീരകർഷകരായ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. തന്റെ തൊഴുത്തിലെ ആറ് പശുക്കളിൽ നിന്ന് ഇഷ്ടമുള്ളതിനെ തെരഞ്ഞെടുക്കാൻ മഹേഷ് അവസരം നൽകി. തുടർന്ന് 16 ലിറ്റർ പാൽ ലഭിക്കുന്ന നാല് വയസ്സുള്ള പശുവിനെ മുസ്തഫ തെരഞ്ഞെടുത്തു. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും വാക്കുപാലിച്ച മഹേഷിന്റെ നിലപാട് നാട്ടുകാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.