‘ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ‘ഡോക്ടർ’ പറഞ്ഞതെല്ലാം വിശ്വസിച്ചു, ചതിപറ്റിയെന്ന് അറിഞ്ഞത് വഴിയെ’; യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതിയെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. കരമന, നെടുങ്കാട് സ്വദേശിനി ബി.വി അർച്ചന (25) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്.
താൻ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവാവുമായി സൗഹൃദമുണ്ടാക്കിയത്. തുടർന്ന് ഇതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. യുവാവിന്റെ പിതാവിൽ നിന്ന് പലതവണകളായി ഗൂഗിൾ പേ വഴി 63,380 രൂപയാണ് പ്രതി കൈക്കലാക്കിയത്.
പണം നൽകിയിട്ടും ജോലി ലഭിക്കാതായതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുവാവ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദങ്ങൾ വഴി വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.