പുസ്തകം മാത്രം പഠിച്ചാൽ പോരാ, ഇനി യോഗയും അറിയണം; ഹരിയാനയിൽ സർക്കാർ ജോലി പരീക്ഷകളിൽ യോഗ നിർബന്ധമാക്കി
ചണ്ഡീഗഡ്: ഹരിയാനയിലെ സംസ്ഥാന സർക്കാർ നിയമന പരീക്ഷകളിൽ യോഗ നിർബന്ധിത ഘടകമാക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പഞ്ച്കുലയിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഹരിയാന പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ നടത്തുന്ന എല്ലാ പരീക്ഷകളിലും ഇനിമുതൽ യോഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇതിനായി പരീക്ഷാ നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ പരീക്ഷകൾക്ക് പുറമെ, അടുത്ത അക്കാദമിക് സെഷൻ മുതൽ 3 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിലും യോഗ ഉൾപ്പെടുത്തും. ഈ അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പാഠ്യപദ്ധതിയിൽ യോഗ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. സ്കൂളുകളിൽ യോഗ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ശാരീരിക പരിശീലന ഇൻസ്ട്രക്ടർമാർക്കും മറ്റ് അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകും.
സംസ്ഥാന സർക്കാരിന്റെ നയപ്രകാരം യോഗാസനങ്ങളെ ഇനി ഒരു കായിക ഇനമായി അംഗീകരിക്കും. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കായിക വകുപ്പുകളെ ‘കായിക, യോഗ വകുപ്പുകൾ’ എന്ന് പുനർനാമകരണം ചെയ്യും. പഞ്ച്കുല ജില്ലയിലെ മോർണിയിൽ പ്രകൃതിചികിത്സയ്ക്കും യോഗയ്ക്കുമായി ഒരു സംസ്ഥാനതല സ്ഥാപനം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ആരംഭിച്ചിരിക്കുന്ന അഞ്ച് മികവിന്റെ കേന്ദ്രങ്ങളിൽ യോഗ ഒരു പ്രധാന ഘടകമായി ഉൾപ്പെടുത്തും.
യോഗ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ മാത്രമല്ല, മനസ്സിനെ ശാന്തമാക്കാനും അച്ചടക്കമുള്ള ജീവിതം നയിക്കാനും സഹായിക്കുന്ന ശക്തമായ പരിശീലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകൾക്കൊപ്പം മുഖ്യമന്ത്രി നയാബ് സിങ് സൈനിയും വിവിധ യോഗാസനങ്ങളും പ്രാണായാമ വ്യായാമങ്ങളും നടത്തി.