കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബു ആണ് മരിച്ചത്. ഡിപ്പോ ഗ്യാരേജിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2025 ഫെബ്രുവരിയിൽ നടന്ന കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബു ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്. സസ്പെൻഷൻ കാലയളവിൽ ശമ്പളമില്ലാതിരുന്നതിനാൽ ബാബു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിന് പുറമെ ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഈ സാഹചര്യങ്ങളാലുണ്ടായ മാനസിക സമ്മർദ്ദമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കുന്നത്.