20/07/2026
[fontresizer_tawhidurrahmandear_widget]

ബിജെപി ഇലക്ഷൻ ഫണ്ട് തട്ടിപ്പ്: സംസ്ഥാന സെക്രട്ടറി അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മിഷൻ നൽകി; ശബ്ദരേഖ പുറത്ത്

 ബിജെപി ഇലക്ഷൻ ഫണ്ട് തട്ടിപ്പ്: സംസ്ഥാന സെക്രട്ടറി അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മിഷൻ നൽകി; ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ബിജെപിയിൽ ഇലക്ഷൻ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജനക്കെതിരെ നിർണായക ശബ്ദരേഖ പുറത്ത്. തെരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങിയ വകയിൽ അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മീഷൻ നൽകിയതായി വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. കമ്മീഷൻ തുക നൽകിയ കമ്പനി പ്രതിനിധിയുടെ ശബ്ദമെന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്.

ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയും വൊളന്റിയർ കമ്മിറ്റിയും ചേർന്ന് ഒരു സ്വകാര്യ വ്യക്തിയിൽ നിന്ന് 1.62 കോടി രൂപയുടെ തിരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങിയതായും ഇതിന്റെ കമ്മീഷനായി 31 ലക്ഷം രൂപ പ്രചാരണ ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് കൈമാറിയെന്നുമാണ് ആരോപണം. കമ്മീഷൻ കൈമാറിയതിന് താൻ സാക്ഷിയാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ അടങ്ങിയ പാർട്ടിയിലെ ആഭ്യന്തര കത്ത് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിർണായക ശബ്ദരേഖയും പുറത്തുവന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കുടിശിക തുകയായ 4.65 ലക്ഷം രൂപ അഞ്ജന നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോൾ ആരും ഫോൺ എടുക്കുന്നില്ലെന്ന് കമ്പനി പ്രതിനിധി പറയുന്നുണ്ട്. തന്റെ കാര്യം ബുദ്ധിമുട്ടിലാണെന്നും ഉടൻ ഫണ്ട് റിലീസ് ചെയ്യണമെന്നുമാണ് പുറത്തുവന്ന ഓഡിയോയിൽ പറയുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയിൽ കോടികളുടെ സാമ്പത്തിക തിരിമറി നടന്നെന്ന പരാതി ഉയർന്നതിനെ തുടർന്ന് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അഞ്ജന ഉൾപ്പെടെ ആരോപണവിധേയരായ മൂന്ന് നേതാക്കളെ പാർട്ടി ചുമതലകളിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്താൻ നേതൃത്വം ഒരുങ്ങുന്നതായാണ് സൂചന. അതേസമയം, വാർത്തകൾ വ്യാജമാണെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. വിവാദം ശക്തമായതോടെ കോർ കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

Also read: