ജീൻസും ടോപ്പുമിട്ട് പൊലീസിനോട് തമാശ പറഞ്ഞ് ജോളി; പുതിയ മേക്കോവർ കാണാൻ കോടതിക്ക് മുന്നിൽ ജനക്കൂട്ടം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് പുതിയ മേക്കോവറിൽ കോടതിയിലെത്തി. ജീൻസും ടോപ്പുമണിഞ്ഞ് ആത്മവിശ്വാസത്തോടെ പൊലീസുകാർക്കൊപ്പമെത്തിയ ജോളിയെ കാണാൻ ആളുകൾ തടിച്ചുകൂടിയതോടെ സുരക്ഷ കണക്കിലെടുത്ത് പ്രതിയെ പൊലീസ് കോടതിക്ക് അകത്തേക്ക് മാറ്റി.
നാട്ടുകാർ ശ്രദ്ധിക്കുന്നത് കണ്ട ജോളി പൊലീസുകാരോട് തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സ്പൈറൽ ബൈൻഡ് ചെയ്ത ഒരു കൂട്ടം പേപ്പറുകളും ജോളിയുടെ കയ്യിലുണ്ടായിരുന്നു. കോഴിക്കോട് സബ് ജയിലിൽ തടവിൽ കഴിയുന്ന ജോളിയെ ബിരുദ പരീക്ഷ എഴുതുന്നതിനായി കഴിഞ്ഞ ദിവസം കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) ബിഎ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥിയാണ് ജോളി. പ്രീഡിഗ്രി മാത്രമായിരുന്നു ഇവരുടെ മുൻപത്തെ വിദ്യാഭ്യാസ യോഗ്യത. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തി എന്നതാണ് ജോളി നേരിടുന്ന കേസ്.