സൗദിയിൽ വാഹനാപകടം: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ട് പേർ മരിച്ചു
റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മലപ്പുറം തിരൂർ രാങ്ങാട്ടൂർ സ്വദേശി അബ്ദുല്ലത്തീഫിൻ്റെ ഭാര്യ രഹന (52), മകൾ ഡോ. നഹ്ല നർമിൻ (29) എന്നിവരാണ് മരിച്ചത്.
ത്വാഇഫ്-റിയാദ് എക്സ്പ്രസ്സ് ഹൈവേയിലെ ‘ദലം’ എന്ന സ്ഥലത്തുവെച്ച് ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് മുൻവശത്തെ ഗ്ലാസ്സിൽ വീണ് കാഴ്ച മറഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലാൻഡ് ക്രൂയിസർ കാർ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ദീർഘകാലമായി ഖത്തർ പെട്രോകെമിക്കൽ കമ്പനി ഉദ്യോഗസ്ഥനാണ് അബ്ദുല്ലത്തീഫ്. ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കും.