അടൂരിൽ സംയുക്ത പ്രചാരണവുമായി എസ്ഡിപിഐയും സിപിഎമ്മും; ദൃശ്യങ്ങൾ പുറത്ത്
അടൂർ: പത്തനംതിട്ട അടൂരിൽ സിപിഎമ്മും എസ്ഡിപിഐയും സംയുക്തമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. എസ്ഡിപിഐ കടമ്പനാട് പഞ്ചായത്ത് അംഗം ഷൈജുവും സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷെബിയും ചേർന്ന് വോട്ട് അഭ്യർത്ഥിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മണ്ണടിയിൽ ഇരുവരും ഒരുമിച്ചെത്തി നോട്ടീസ് വിതരണം നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
എന്നാൽ ആരോപണങ്ങൾ സിപിഎം നിഷേധിച്ചു. ഇരുവരും ഒരുമിച്ച് പ്രചാരണത്തിന് പോയിട്ടില്ലെന്നും, അയൽവാസികളായ ഇവർ യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ സംസാരിച്ചതാകാം എന്നുമാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ വിശദീകരണം. നോട്ടീസ് വിതരണമല്ല, മറിച്ച് വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യമായി ബന്ധങ്ങളില്ലെന്ന് അവകാശപ്പെടുമ്പോഴും താഴെത്തട്ടിൽ ഇരുപാർട്ടികളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.