22/07/2026
[fontresizer_tawhidurrahmandear_widget]

‘എന്നെ അമേരിക്കയിലേക്ക് അയക്കാൻ അച്ഛൻ ഒരു വർഷത്തെ ശമ്പളമാണ് മാറ്റിവെച്ചത്’; വിജയവഴികളിലെ മാതാപിതാക്കളുടെ ത്യാഗത്തെക്കുറിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ

 ‘എന്നെ അമേരിക്കയിലേക്ക് അയക്കാൻ അച്ഛൻ ഒരു വർഷത്തെ ശമ്പളമാണ് മാറ്റിവെച്ചത്’; വിജയവഴികളിലെ മാതാപിതാക്കളുടെ ത്യാഗത്തെക്കുറിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ

ന്യൂയോർക്ക്: വിദേശത്തെ പഠനം എന്ന് കേൾക്കുമ്പോൾ മികച്ച സർവകലാശാലകളും മികച്ച കരിയറുമാണ് എല്ലാവരുടെയും മനസ്സിലേക്ക് വരിക. എന്നാൽ ഈ സ്വപ്നത്തിന് പിന്നിൽ പല മാതാപിതാക്കളും സഹിക്കുന്ന വലിയ ത്യാഗങ്ങളുണ്ട്. ലക്ഷക്കണക്കിന് ഇന്ത്യൻ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മക്കളുടെ വിദേശ പഠനം എന്നത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക തീരുമാനങ്ങളിലൊന്നാണ്. വർഷങ്ങളോളമുള്ള സമ്പാദ്യം, വിദ്യാഭ്യാസ വായ്പകൾ, വസ്തുവകകൾ വിൽക്കൽ അല്ലെങ്കിൽ വ്യക്തിപരമായ ആഗ്രഹങ്ങൾ മാറ്റിവെക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

വിദേശ പഠനത്തെക്കുറിച്ച് വളരെ പ്രായോഗികമായ ചില കാര്യങ്ങൾ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ പങ്കുവെക്കുന്നുണ്ട്. തന്നെ ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് അയക്കാൻ അച്ഛൻ ചെയ്ത വലിയ ത്യാഗത്തെക്കുറിച്ച് അദ്ദേഹം ഓർക്കുന്നു. സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കുന്നതിനായി തനിക്ക് അമേരിക്കയിലേക്ക് വിമാന ടിക്കറ്റ് എടുക്കാൻ അച്ഛൻ തന്റെ ഒരു വർഷത്തെ മുഴുവൻ ശമ്പളവുമാണ് ചിലവാക്കിയതെന്ന് സുന്ദർ പിച്ചൈ പറയുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര കൂടിയായിരുന്നു അത്.

വിദേശത്ത് പഠിക്കാൻ മക്കളെ അയക്കാൻ ആഗ്രഹിക്കുന്ന രാജ്യത്തെ ഒട്ടേറെ മാതാപിതാക്കളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്നതാണ് പിച്ചൈയുടെ ഈ വാക്കുകൾ. എന്നാൽ കാലിഫോർണിയയിൽ എത്തിയപ്പോൾ താൻ സങ്കൽപ്പിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങളെന്നും അദ്ദേഹം പറയുന്നു. അമേരിക്കയിൽ എത്തിയതുകൊണ്ട് മാത്രം തന്റേയും കുടുംബത്തിന്റേയും കഷ്ടപ്പാടുകൾ അവസാനിച്ചില്ല. അമേരിക്കയിൽ ജീവിതച്ചെലവ് വളരെ കൂടുതലായിരുന്നു. നാട്ടിലേക്ക് ഒരു ഫോൺ കോൾ ചെയ്യാൻ മിനിറ്റിന് രണ്ട് ഡോളറിലധികം ചിലവായി. കൂടാതെ ഒരു ബാക്ക്പാക്ക് വാങ്ങാൻ അന്ന് തന്റെ അച്ഛന്റെ ഇന്ത്യയിലെ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക വേണ്ടിയിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.

തന്റെ ഭാഗ്യവും സാങ്കേതികവിദ്യയോടുള്ള അടങ്ങാത്ത അഭിനിവേശവും തുറന്ന ചിന്താഗതിയുമാണ് തന്നെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സുന്ദർ പിച്ചൈയുടെ ഈ ജീവിതകഥ വലിയ പ്രചോദനമാണെങ്കിലും, മക്കളെ വിദേശത്തേക്ക് അയക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ മാതാപിതാക്കൾക്ക് പ്രായോഗികമായ പല പാഠങ്ങളും ഇത് നൽകുന്നുണ്ട്. ഒരു വിദ്യാർത്ഥി വിമാനത്തിൽ കയറുന്നതിന് വളരെ മുമ്പ് തന്നെ വിദേശ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. എല്ലാ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നത്. എല്ലാ കുടുംബങ്ങളുടെയും സാഹചര്യം വ്യത്യസ്തമാണെങ്കിലും, കാര്യങ്ങൾ കൃത്യമായി അറിഞ്ഞ് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ഗുണം ചെയ്യും.

വിദേശ പഠനത്തിനായി സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ ട്യൂഷൻ ഫീസ് മാത്രമല്ല പരിഗണിക്കേണ്ടത്. താമസസൗകര്യം, ഭക്ഷണം, പ്രാദേശിക യാത്രാച്ചെലവുകൾ, ആരോഗ്യ ഇൻഷുറൻസ്, പഠന സാമഗ്രികൾ, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവയ്ക്കും മുൻകൂട്ടി ബജറ്റ് കണ്ടെത്തേണ്ടതുണ്ട്. വിസ ഫീസ്, വിമാന ടിക്കറ്റ്, താമസത്തിനുള്ള അഡ്വാൻസ് തുക തുടങ്ങിയവ തുടക്കത്തിൽ തന്നെ ആവശ്യമായി വരും. ആദ്യത്തെ വർഷം വരാനിടയുള്ള ചിലവുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് അവസാന നിമിഷമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. ഇതിന് പുറമെ, കുട്ടികൾക്ക് ശരിക്കും താൽപ്പര്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുക എന്നതും പ്രധാനമാണ്. മാതാപിതാക്കളോ സുഹൃത്തുക്കളോ സമൂഹമോ ആഗ്രഹിക്കുന്നതിന് പകരം ലോകത്ത് മറ്റെന്തിനേക്കാളും നിങ്ങളെ ആവേശഭരിതരാക്കുന്ന കാര്യം കണ്ടെത്താൻ സമയം കണ്ടെത്തണമെന്നാണ് സുന്ദർ പിച്ചൈ ഇതിനെക്കുറിച്ച് പറയുന്നത്.

കുട്ടികളെ നയിക്കാൻ മാതാപിതാക്കൾക്ക് കഴിയുമെങ്കിലും അവരുടെ താൽപ്പര്യങ്ങളും കഴിവുകളും കരിയർ ലക്ഷ്യങ്ങളും മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. സർവകലാശാലകളെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ആഗോള റാങ്കിംഗ് മാത്രം നോക്കാതെ മറ്റ് കാര്യങ്ങൾ കൂടി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ പഠന, കരിയർ ലക്ഷ്യങ്ങളുമായി സർവകലാശാല എത്രത്തോളം യോജിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അധ്യാപകരുടെ വൈദഗ്ദ്ധ്യം, ജോലി ലഭിക്കാനുള്ള സാധ്യത, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പിന്തുണ, സർവകലാശാല സ്ഥിതി ചെയ്യുന്ന നഗരം തുടങ്ങിയ കാര്യങ്ങൾ മികച്ച തീരുമാനമെടുക്കാൻ സഹായിക്കും.

സർവകലാശാല കണ്ടെത്തുന്നതിനൊപ്പം തന്നെ മക്കളുമായി തുറന്ന ആശയവിനിമയം നടത്തേണ്ടതും അത്യാവശ്യമാണ്. അവരുടെ പ്രതീക്ഷകളും ആശങ്കകളും വിദേശത്ത് പഠിക്കാനുള്ള കാരണങ്ങളും കരിയർ ലക്ഷ്യങ്ങളും മാതാപിതാക്കൾ അവരുമായി സംസാരിക്കണം. മാതാപിതാക്കൾ തങ്ങൾക്കായി ചെയ്ത സാമ്പത്തികവും വൈകാരികവുമായ ത്യാഗങ്ങളെക്കുറിച്ച് ചില കുട്ടികൾക്ക് വലിയ ഭാരം തോന്നിയേക്കാം. അതിനാൽ തങ്ങൾ ചെയ്യുന്ന ഏത് നിക്ഷേപത്തേക്കാളും വലുത് മക്കളാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പുതിയ രാജ്യത്തെ ജീവിതവുമായി പൊരുത്തപ്പെടാൻ ഇത്തരം പിന്തുണകൾ കുട്ടികളെ ഏറെ സഹായിക്കും.

വിദേശ പഠനം എന്നത് ഒരു മികച്ച സർവകലാശാലയിൽ പ്രവേശനം നേടുക എന്നത് മാത്രമല്ല, തികച്ചും പുതിയൊരു ജീവിതരീതിക്കായി കുട്ടിയെ സജ്ജമാക്കുക കൂടിയാണ്. സാമ്പത്തിക ആസൂത്രണം എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ വൈകാരിക പിന്തുണയും ആശയവിനിമയവും വിശ്വാസവും നിർണ്ണായകമാണ്. സുന്ദർ പിച്ചൈയുടെ യാത്ര നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ, കുട്ടികളിലുള്ള മാതാപിതാക്കളുടെ വിശ്വാസമാണ് പലപ്പോഴും അവരുടെ വിജയത്തിന്റെ ഏറ്റവും ശക്തമായ അടിത്തറ. കൃത്യമായ ആസൂത്രണവും യാഥാർത്ഥ്യബോധത്തോടെയുള്ള പ്രതീക്ഷകളും കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ടെങ്കിൽ വിദേശ പഠനം എന്നത് വെറുമൊരു വിദ്യാഭ്യാസ യാത്ര മാത്രമല്ല, ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു അനുഭവമായി മാറും.

Also read: