04/09/2026
[fontresizer_tawhidurrahmandear_widget]

‘നിങ്ങളൊരു മുസ്‌ലിമാണോ? ആണെങ്കിൽ എന്താണ്, ഈ രാജ്യം അവർക്കും കൂടിയുള്ളതല്ലേ?’; ‘ജീവന് വേണ്ടി മാത്രം ഹിന്ദുവാണെന്ന് പറയാൻ മനസ്സ് വന്നില്ല’; ബംഗാളിൽ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവർത്തകന് ക്രൂര മർദനം

 ‘നിങ്ങളൊരു മുസ്‌ലിമാണോ? ആണെങ്കിൽ എന്താണ്, ഈ രാജ്യം അവർക്കും കൂടിയുള്ളതല്ലേ?’; ‘ജീവന് വേണ്ടി മാത്രം ഹിന്ദുവാണെന്ന് പറയാൻ മനസ്സ് വന്നില്ല’; ബംഗാളിൽ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവർത്തകന് ക്രൂര മർദനം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നാടക പ്രവർത്തകന് നേരെ സദാചാര-വർഗീയ ആക്രമണം. കറുത്ത കുർത്തയും പൈജാമയും ധരിച്ചതിന്റെ പേരിൽ മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരു സംഘം ആളുകൾ ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചത്. ‘ജനഗണമന’ എന്ന നാടക സംഘത്തിൽ പ്രവർത്തിക്കുന്ന ലെനിൻ നഗർ സ്വദേശിയായ ശുഭങ്കർ ദാസ്ശർമ്മയ്ക്കാണ് ദുരനുഭവം നേരിട്ടത്. ജൂലൈ 28 ന് അർദ്ധരാത്രിയോടെ കൊൽക്കത്തയിലെ ഒരു നാടകാവതരണത്തിന് ശേഷം ശ്യാംനഗർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. രാത്രി 12 മണിയോടെ സ്റ്റേഷനിൽ നിന്നിറങ്ങി വാഹനത്തിനായി ചൗരംഗി ക്രോസിംഗിലേക്ക് നടക്കുകയായിരുന്ന ശുഭങ്കറിനെ ഇരുട്ടുനിറഞ്ഞ വിജനമായ വഴിയിൽ വെച്ച് നാല് യുവാക്കൾ തടഞ്ഞുനിർത്തുകയായിരുന്നു.

കറുത്ത കുർത്തയും പൈജാമയും ധരിച്ചിരുന്ന ശുഭങ്കറിനോട് ‘നിങ്ങളൊരു മുസ്ലീമാണോ?’ എന്ന് യുവാക്കൾ ചോദിച്ചു. ‘സത്യം പറഞ്ഞാൽ ആ ചോദ്യത്തിൻ്റെ ധാർഷ്‌ട്യം കണ്ട് ഞാൻ അന്തം വിട്ട് പോയി. എൻ.എസ്.ജി കമാൻഡോകളും കറുത്ത വസ്ത്രമാണ് ധരിക്കുന്നത്. അവരും മുസ്ലിങ്ങളാണോ എന്ന് ഞാൻ തിരിച്ച് ചോദിച്ചു. ആ ഒരു നിമിഷം എന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി മാത്രം ഞാൻ ഹിന്ദുവാണെന്ന് പറയുന്നത് പാപമാണെന്ന് എനിക്ക് തോന്നി. അത് അവരുടെ ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാവുമായിരുന്നു. അക്രമികളിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മാത്രം ഞാൻ മുസ്‌ലിമല്ലെന്ന് പറയില്ലെന്ന് ഞാൻ ഉറപ്പിച്ചു,’ ദാസ് പറഞ്ഞു.

ഈ അപ്രതീക്ഷിത ചോദ്യത്തിൽ ആദ്യം പകച്ചുപോയെങ്കിലും, “അതെ ഞാൻ മുസ്ലീമാണെങ്കിൽ എന്താണ്? ഈ രാജ്യം മുസ്ലീങ്ങൾക്കും കൂടിയുള്ളതല്ലേ? മുസ്ലീമാകുന്നത് ഒരു കുറ്റമാണോ?” എന്ന് അദ്ദേഹം മറുപടി നൽകി. ഈ മറുപടി കേട്ടതോടെ പ്രകോപിതരായ സംഘം യാതൊരു പ്രകോപനവുമില്ലാതെ അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. മുഖത്തും കണ്ണുകളിലും ചെവിയുടെ ഭാഗത്തും അവർ ക്രൂരമായി ഇടിച്ചു. മർദ്ദനമേറ്റ് നിലത്തുവീണ ശുഭങ്കറിന്റെ വാരിയെല്ലുകൾക്കും മുതുകിനും അവർ ബൂട്ടുകൊണ്ട് ചവിട്ടി. ആക്രമണത്തിൽ ബോധരഹിതനായ അദ്ദേഹം ഏറെ നേരം റോഡിൽ കിടന്നെങ്കിലും അവസാന ട്രെയിനും പോയിരുന്നതിനാൽ ആ വഴിയാരും വരാതിരുന്നതിനാൽ ആരുടെയും സഹായം ലഭിച്ചില്ല. പിന്നീട് ബോധം വന്നപ്പോൾ അദ്ദേഹം കഷ്ടപ്പെട്ട് ഇഴഞ്ഞാണ് വീട്ടിലെത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്ന അദ്ദേഹം ഭയം കാരണം പുറത്തിറങ്ങാതെ രണ്ട് ദിവസം വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു.

ആക്രമണത്തിൽ ശുഭങ്കറിന്റെ കേൾവിശക്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇഎൻടി ഡോക്ടറെ കണ്ടപ്പോൾ ചെവിക്കല്ല് (കർണ്ണപുടം) പൊട്ടിയതായും അവിടെ പഴുപ്പും ദ്രാവകവും കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. പരിക്ക് ഭേദമാകാൻ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. ശബ്ദവും കേൾവിയും ഏറെ പ്രധാനപ്പെട്ട നാടക മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ സംബന്ധിച്ചിടത്തോളം ഈ പരിക്ക് തന്റെ കരിയറിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് അദ്ദേഹം. ഇതിന് പുറമെ വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് നോവാപാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സോമനാഥ് ദുബെ വ്യക്തമാക്കി.

തുടക്കത്തിൽ തന്റെ സുരക്ഷയോർത്ത് ഭയന്നിരുന്നതിനാലും പ്രശ്നം പ്രാദേശികമായി പരിഹരിക്കാമെന്ന് കരുതിയതിനാലും അദ്ദേഹം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ സഹോദരി ഈ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും, അതിന് താഴെ ബിജെപി അനുഭാവികളുടെ ഭാഗത്ത് നിന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കമന്റുകൾ വരികയും ചെയ്തതോടെയാണ് ശുഭങ്കർ നേരിട്ട് പ്രതികരിക്കാൻ തയ്യാറായത്. മുഖത്ത് പരിക്കേറ്റ പാടുകളോടെയുള്ള ചിത്രം സഹിതം ഫേസ്ബുക്കിൽ കുറിപ്പിട്ട അദ്ദേഹം, താൻ എന്തിന് മിണ്ടാതിരിക്കണം എന്ന് ചോദിച്ചുകൊണ്ട് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയുടെ അനുഭാവികളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ശുഭങ്കറിന്റെ സഹപ്രവർത്തകനും നാടക പ്രവർത്തകനുമായ ഭട്ടാചാര്യ ആരോപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി ശബ്ദമുയർത്തിയ ശുഭങ്കറിനൊപ്പമാണ് മുഴുവൻ നാടക പ്രവർത്തകരുമെന്നും, ഇത്തരം ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളും നിയമപോരാട്ടങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: