ഗർഭപാത്രത്തിലും തലച്ചോറിലും കാൻസർ, മകന് ഓട്ടിസം; ഒന്നിനു പിറകേ രോഗവും ദുരിതവും, സുമനസ്സുകളുടെ കരുണ തേടി സുശീല
തിരുവനന്തപുരം: ഒന്നിനു പിറകേ ഒന്നൊന്നായി എത്തുന്ന ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് ഒരു നിർധന കുടുംബം. തിരുവനന്തപുരം തൃക്കണ്ണാപുരം ആറാമട കരിത്തല വിളാകം റോഡ് റേഡിയോ പാർക്ക് ജംക്ഷനിൽ താമസിക്കുന്ന എൽ. സുശീല (56) എന്ന അമ്മയും അവരുടെ ഏക മകനുമാണ് അതിജീവനത്തിനായി പ്രയാസപ്പെടുന്നത്.
ഏഴ് വർഷം മുൻപ് ഭർത്താവ് മരിച്ചതോടെയാണ് സുശീലയും മകനും ഒറ്റയ്ക്കായത്. മകന് ബുദ്ധിമാന്ദ്യവും ഓട്ടിസവും ബാധിച്ചതോടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ചെറിയ വീട്ടിലാണ് 30 വയസ്സുള്ള മകനും സുശീലയും താമസിക്കുന്നത്. ദൈനംദിന കാര്യങ്ങൾക്ക് പോലും പരസഹായം വേണമെന്ന അവസ്ഥയിലാണ് മകൻ. ബന്ധുക്കളാരും ഇല്ലാത്ത ഈ കുടുംബത്തെ നാട്ടുകാരാണ് ഇതുവരെ സഹായിച്ചുപോന്നത്.
എന്നാൽ ഒരു വർഷം മുൻപ് സുശീലയ്ക്കും കാൻസർ രോഗം സ്ഥിരീകരിച്ചു. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇവരുടെ ഒരു വൃക്ക നീക്കം ചെയ്യേണ്ടി വന്നു. നിലവിൽ ഗർഭപാത്രത്തിലേക്കും തലച്ചോറിലേക്കും രോഗം പടർന്നതിനെ തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ് ഇവർ.
സ്വന്തം രോഗത്തിന് പുറമേ, അവശനായ മകനെ പരിചരിക്കാനും തനിക്ക് കൂട്ടിരിക്കാനുമായി ഒരാളെ ശമ്പളം നൽകി നിർത്തേണ്ട അവസ്ഥയിലാണ് സുശീല. ഭീമമായ ചികിത്സാച്ചെലവുകളും ദൈനംദിന ആവശ്യങ്ങളും നിറവേറ്റാൻ വഴിയില്ലാതെ വന്നതോടെ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് ഈ അമ്മ.
സഹായാർഥം എസ്ബിഐ പൂജപ്പുര ശാഖയിൽ സുശീലയുടെ പേരിൽ സിംഗിൾ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ:
.
ബാങ്ക്: എസ്ബിഐ, പൂജപ്പുര ശാഖ
. അക്കൗണ്ട് നമ്പർ : 20451929686
. ഐഎഫ്എസ്സി : SBIN0070502
. ഫോൺ : 9249371817
.യുപിഐ നമ്പർ : 9249371817