ഓട്ടോ ഡ്രൈവറുടെ മകനിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫീസറിലേക്ക്; ദാരിദ്ര്യത്തോട് പോരാടി 21-ാം വയസ്സിൽ ചരിത്രമെഴുതിയ അൻസാർ ഷെയ്ഖ്
ദാരിദ്ര്യവും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ച് 21-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫീസറായി മാറിയ അൻസാർ ഷെയ്ഖിന്റെ പോരാട്ടവീര്യം ഇന്നും രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണ്. 2016-ൽ തന്റെ ആദ്യ ശ്രമത്തിൽ തന്നെ അഖിലേന്ത്യാ തലത്തിൽ 361-ാം റാങ്ക് നേടിയാണ് അൻസാർ ചരിത്രം കുറിച്ചത്.
മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഷെൽഗാവ് ഗ്രാമത്തിലാണ് അൻസാർ വളർന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ യൂനുസ് ഷെയ്ഖിന്റെയും പാടത്ത് പണിചെയ്തിരുന്ന അദീല ഷെയ്ഖിന്റെയും മകനായ അൻസാറിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും ഗാർഹിക പ്രശ്നങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പഠനം. സഹോദരിമാരുടെ ചെറുപ്പത്തിലെ വിവാഹവും കുടുംബം പോറ്റാൻ ഇളയ സഹോദരൻ പഠനം ഉപേക്ഷിച്ച് ഗാരേജിൽ ജോലിക്ക് കയറിയതുമെല്ലാം അൻസാറിന്റെ വിദ്യാഭ്യാസത്തിന് തടസ്സമായില്ല.
പന്ത്രണ്ടാം ക്ലാസിൽ 91 ശതമാനം മാർക്ക് നേടിയ അൻസാർ, പൂനെയിലെ ഫെർഗൂസൺ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് ദിവസവും 12 മുതൽ 15 മണിക്കൂർ വരെ തുടർച്ചയായി മൂന്ന് വർഷം നടത്തിയ കഠിനാധ്വാനമാണ് അദ്ദേഹത്തെ ഐഎഎസിലേക്ക് നയിച്ചത്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫീസ് ഇളവും സുഹൃത്തുക്കളുടെ പിന്തുണയും തയ്യാറെടുപ്പിൽ നിർണായകമായി. മെയിൻ പരീക്ഷയ്ക്കും അഭിമുഖത്തിനും മറാത്തി മാധ്യമമായി തെരഞ്ഞെടുത്ത അൻസാർ, ആദ്യ ശ്രമത്തിൽ തന്നെ വിജയം കൈവരിക്കുകയായിരുന്നു.
2016 ബാച്ചിലെ പശ്ചിമ ബംഗാൾ കേഡർ ഓഫീസറായ അൻസാർ ഷെയ്ഖ്, നിലവിൽ മാൾഡ ജില്ലയിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി (എഡിഎം) സേവനമനുഷ്ഠിക്കുന്നു. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ വൈസ അൻസാരിയാണ് ഭാര്യ. പിന്നോക്ക പശ്ചാത്തലത്തിൽ നിന്നും താൻ അനുഭവിച്ച ജീവിതസാഹചര്യങ്ങൾ ഭരണാധികാരി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ഇന്നും പ്രചോദനമാണെന്ന് അൻസാർ വ്യക്തമാക്കുന്നു. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കിൽ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാമെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ജീവിതം.