അരുണാചലിലെ തവാങ്ങിൽ മലയാളി യുവാക്കൾ തടാകത്തിൽ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തവാങ്ങിലെ സേന പോയിന്റിലുള്ള തണുത്തുറഞ്ഞ സേല തടാകത്തിന് മുകളിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകർന്ന് വെള്ളത്തിൽ വീണാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനുപ്രകാശ് എന്നിവരാണ് മരിച്ചത
ഏഴംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടുപേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് നിലവിൽ കണ്ടെത്താനായത്. കാണാതായ രണ്ടാമത്തെയാൾക്കായി സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തെരച്ചിൽ തുടരുകയാണ്. എന്നാൽ പ്രദേശത്തെ കഠിനമായ മഞ്ഞുവീഴ്ചയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
തടാകത്തിന് മുകളിലെ മഞ്ഞുപാളിയിലൂടെ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളത്തിലേക്ക് മുങ്ങിപോവുകയായിരുന്നു. അപകടത്തിൽപ്പെട്ട സംഘത്തിലെ മറ്റ് അഞ്ച് പേർ നിലവിൽ തവാങ്ങിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ടെടുത്ത മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.