ഇന്ത്യയുടെ ‘ചക്ക തലസ്ഥാനം’ ഏതാണെന്നറിയാമോ?
രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ ചക്കയെ ആശ്രയിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർ. വറുത്ത ചിപ്‌സ് മുതൽ സ്വാദിഷ്ടമായ കറികൾക്കും പായസത്തിനും വരെ നമ്മൾ ചക്ക ഉപയോഗിക്കുന്നു. ഇന്ത്യയിൽ പലയിടങ്ങളിലും ചക്ക സുലഭമായി ലഭിക്കാറുണ്ടെങ്കിലും, ഇന്ത്യയുടെ ‘ചക്ക തലസ്ഥാനം’ എന്നറിയപ്പെടുന്ന ഒരു പ്രത്യേക സ്ഥലമുണ്ട്. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലുള്ള ‘പൺരുട്ടി’ ആണ് ഈ സവിശേഷ നാമം സ്വന്തമാക്കിയിരിക്കുന്നത്.
വലിയ തോതിലുള്ള ചക്ക കൃഷിക്കും സജീവമായ വിപണിക്കും പേരുകേട്ട പ്രദേശമാണ് പൺരുട്ടി. ഇവിടുത്തെ ഊഷ്മളമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ചക്ക കൃഷിക്ക് ഏറെ അനുയോജ്യമാണ്. വലിപ്പമേറിയതും നല്ല മധുരവും സുഗന്ധവുമുള്ള ചക്കയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. വിളവെടുപ്പ് കാലത്ത് പ്രാദേശിക വിപണികളിലെത്തുന്ന ചക്കകൾ വലിയ വാഹനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. കേവലമൊരു സീസണൽ പഴം എന്നതിലുപരി, പൺരുട്ടി നിവാസികളുടെ ദൈനംദിന ജീവിതത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും പ്രധാന ഭാഗം കൂടിയാണ് ചക്ക. തലമുറകളായി ചക്ക കൃഷി ചെയ്യുന്നവരാണ് ഇവിടുത്തെ ഭൂരിഭാഗം കർഷകരും.
കേരളം, കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും വലിയ തോതിൽ ചക്ക ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും, കൃഷിയുടെ വ്യാപ്തിയും ശക്തമായ വിപണന ശൃംഖലയുമാണ് പൺരുട്ടിയെ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചക്കയ്ക്ക് പുറമെ വലിയ രീതിയിലുള്ള കശുവണ്ടി കൃഷിക്കും പേരുകേട്ട സ്ഥലമാണിത്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും, ഉൽപ്പാദനത്തിന്റെ തോതും പഴവുമായുള്ള നീണ്ടകാലത്തെ ബന്ധവും കണക്കിലെടുത്ത് പൺരുട്ടിയെ ഇന്ത്യയുടെ ചക്ക തലസ്ഥാനമായാണ് ഏവരും കണക്കാക്കുന്നത്. ഗുണനിലവാരത്തിലും രുചിയിലുമുള്ള സ്ഥിരത പൺരുട്ടിയിലെ ചക്കകളെ വിപണിയിൽ എക്കാലത്തും പ്രിയങ്കരമാക്കുന്നു.