‘അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നു’; ആരോപണവുമായി ഹൈബി ഈഡന്‍
കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിൽ എത്തിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ മറവിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണത്തിൻ്റെ പേരിലുള്ള ഇടപാടുകളിലും എംപി ദുരൂഹത ആരോപിച്ചു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്‌പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്നും ഹൈബി ആവശ്യപ്പെട്ടു.
‘കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്‌റ്റേഴ്‌സും കൊച്ചി വിട്ടുപോകുകയാണെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഹോംഗ്രൗണ്ട് എന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിരുന്ന വാടകയായിരുന്നു ജിഡിസിഐയുടെ ഏറ്റവും വലിയ വരുമാനം. ഇപ്പോള്‍ സ്‌റ്റേഡിയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്’- ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.
സ്റ്റേഡിയം നവീകരണം എന്ന പേരിൽ ഇപ്പോൾ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്ന കമ്പനികളുടെ യോഗ്യതയും അദ്ദേഹം ചോദ്യം ചെയ്തു. സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റി. റോഡിലുള്ള മരങ്ങള്‍ സാധാരണ മുറിച്ചുമാറ്റുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിരവധി നിബന്ധനകളുണ്ട്. അത് പാലിച്ചിട്ടുണ്ടോയെന്ന ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.