‘ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 3 യുദ്ധ വിമാനങ്ങൾ; പാകിസ്‌താൻ്റെ 5 വിമാനങ്ങൾ ഇന്ത്യ തകർത്തു’- യുഎസ് കമ്മിഷൻ റിപ്പോർട്ട്
വാഷിംഗ്ടൺ: ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിനിടെ ഇന്ത്യക്ക് മൂന്ന് യുദ്ധവിമാനങ്ങള്‍ നഷ്ടമായതായി യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ നഷ്ടങ്ങള്‍ സ്ഥിരീകരിക്കുന്നതിനൊപ്പം, ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനങ്ങള്‍ തകര്‍ന്നു എന്ന പാകിസ്ഥാന്റെ തെറ്റായ പ്രചാരണങ്ങളെ ഈ പുതിയ യുഎസ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നു.
വിവിധ പ്രതിരോധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൂന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യത്തിനിടെ നഷ്ടപ്പെട്ടത്. എന്നാല്‍, പാകിസ്ഥാന്‍ നേരത്തെ പ്രചരിപ്പിച്ചതുപോലെ നാലോ അതിലധികമോ വിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട വിമാനങ്ങള്‍ റാഫേല്‍ ആണെന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമില്ല. ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു എന്ന പ്രചാരണത്തിന് പിന്നില്‍ ചൈനീസ് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും യുഎസ് കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് റാഫേല്‍ യുദ്ധവിമാനങ്ങളെ കരുവാക്കി ചൈന വ്യാജ ചിത്രങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉപയോഗിച്ച് പ്രവര്‍ത്തിച്ചതെന്ന് യു.എസിന്റെ ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റാഫേല്‍ വിമാനങ്ങള്‍ ചൈനീസ് സംവിധാനങ്ങള്‍ നശിപ്പിച്ചതായി ചിത്രീകരിക്കുകയും, വിമാനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളുടെ വ്യാജ എഐ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനായി ചൈന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ വിന്യസിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റാഫേലിനെതിരായ പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത് റാഫേല്‍ വിമാനങ്ങളുടെ ആഗോള വിപണി സാധ്യതകള്‍ ദുര്‍ബലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പകരം ചൈനയുടെ ജെ-35 വിമാനങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.