‘കേരളത്തിൽ സുരക്ഷിതയല്ല; നാട്ടിലേക്ക് തിരിച്ചുപോകുന്നു’, കോവളത്ത് തെരുവുനായയുടെ കടിയേറ്റ് റഷ്യൻ യുവതി
തിരുവനന്തപുരം: കോവളം ബീച്ചിൽ നായയുടെ കടിയേറ്റതിനു പിന്നാലെ കേരളത്തിലെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് റഷ്യൻ സ്വദേശിയായ ടൂറിസ്റ്റ്. റഷ്യൻ വനിതയായ പൗളിനക്കാണ് കഴിഞ്ഞ ദിവസം ബീച്ചിൽ നായയുടെ കടിയേറ്റത്.
മൂന്ന് മാസത്തോളം കേരളത്തിൽ തങ്ങാൻ ആഗ്രഹിച്ച് എത്തിയതായിരുന്നു പൗളിന. കഴിഞ്ഞ വർഷവും ഇവർ കേരളത്തിൽ അവധിക്കാലം ചിലവഴിച്ചിരുന്നു. എന്നാൽ, സംഭവത്തോടെ ഇവിടെ സുരക്ഷിതമല്ലെന്ന ആശങ്കയുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോകാൻ ആലോചിക്കുന്നതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരം കോവളം ബീച്ചിലൂടെ നടന്നുപോകുമ്പോൾ ഉറങ്ങിക്കിടന്നിരുന്ന ഒരു തെരുവുനായയുടെ തലയിൽ നാട്ടുകാരനായ ഒരാൾ വെള്ളമൊഴിച്ച് പ്രകോപിപ്പിച്ചു. ഇതിനെത്തുടർന്ന് എഴുന്നേറ്റ നായ തന്നെ ആക്രമിക്കുകയും കാലിൽ കടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൗളിന പറഞ്ഞു.
“സംഭവം എന്നെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിലാക്കി. എൻ്റെ അവധിക്കാല യാത്രയിൽ ഇങ്ങനെയൊരു അനുഭവം ഞാൻ പ്രതീക്ഷിച്ചില്ല. എനിക്കിപ്പോൾ കേരളത്തിലോ ഇന്ത്യയിലോ തുടരണമെന്ന് തോന്നുന്നില്ല. ഞാൻ ഇവിടെ സുരക്ഷിതയാണെന്ന് തോന്നുന്നില്ല,”- പൗളിന വ്യക്തമാക്കി.