ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മനുഷ്യരൂപത്തിലുള്ള നിശ്ചലവസ്തു; ‘ചാര റോബോട്ടോ’? സോഷ്യല്‍ മീഡിയയില്‍ ചർച്ച
ഇറ്റാനഗർ: ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു മനുഷ്യരൂപത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് ചൈന പരീക്ഷിക്കുന്ന ചാര റോബോട്ടാവാം എന്ന ശക്തമായ സൂചനകളാണ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്നത്.
വൈറലായ വീഡിയോ ദൃശ്യങ്ങളില്‍, റോബോട്ടിക് ഗാർഡിന് സമാനമായ നിശ്ചലമായ ഈ വസ്തുവിനെയാണ് പ്രധാനമായും സൂം ചെയ്ത് കാണിക്കുന്നത്. സൈനിക നിരീക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രവർത്തനക്ഷമമായ ഒരു റോബോട്ടാണിത് എന്ന് പല ഓൺലൈൻ പോസ്റ്റുകളും അവകാശപ്പെടുന്നുണ്ടെങ്കിലും, വസ്തുവിന്റെ യഥാർത്ഥ സ്വഭാവം സംബന്ധിച്ച് ഇന്ത്യൻ, ചൈനീസ് പ്രതിരോധ അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.
എങ്കിലും, ഈ ദൃശ്യങ്ങൾ ചൈനയുടെ നൂതനമായ സൈനിക സാങ്കേതികവിദ്യ, കൃത്രിമബുദ്ധി (AI), സ്വയംഭരണ നിരീക്ഷണ സംവിധാനങ്ങൾ, ഹ്യൂമനോയിഡ് റോബോട്ടിക്‌സ് എന്നിവയിലെ മുന്നേറ്റങ്ങളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കുന്നു. ചൈന-വിയറ്റ്നാം അതിർത്തി മേഖലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ പരീക്ഷിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
പ്രധാനമായും ‘വാക്കര്‍ എസ്2’ എന്ന വ്യാവസായിക ഗ്രേഡ് റോബോട്ടിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഇതിനോടൊപ്പം ചർച്ചയാകുന്നു. 2025 ജൂലൈയിൽ അവതരിപ്പിച്ച, സ്വയംബാറ്ററിയോടെ തുടർച്ചയായി പ്രവർത്തിക്കാൻ ശേഷിയുള്ള ലോകത്തെ ആദ്യ മോഡലാണിത്.
2025 ഡിസംബർ മുതൽ കൂടുതൽ റോബോട്ടുകളെ അതിർത്തി ചെക്ക്‌പോസ്റ്റുകളിലും വ്യവസായ മേഖലകളിലും പരിശോധനയ്ക്കും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി വിന്യസിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിലെ ഈ അജ്ഞാത ദൃശ്യങ്ങൾ ഇരു രാജ്യങ്ങളുടെയും സൈനിക നിരീക്ഷണ രീതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.