വ്യാജചിത്രം പ്രചരിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യനെതിരെ കേസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുനില്‍ക്കുന്ന എഐ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസിൻ്റെ നടപടി.
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒപ്പം നിൽക്കുന്ന രീതിയിലുള്ള എ.ഐ നിര്‍മ്മിത ചിത്രമാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇവര്‍ തമ്മില്‍ ഇത്രയും അഗാധമായ ബന്ധമുണ്ടാകാന്‍ എന്താകും കാരണം’ എന്ന ചോദ്യത്തോടൊപ്പമായിരുന്നു പോസ്റ്റ്.
എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ മനഃപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ബി.എന്‍.എസ് 192, കേരള പോലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ ഇതേ ചിത്രം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. അടൂര്‍ പ്രകാശ് എം.പിയാണ് ഈ ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്നും സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ പ്രചരണങ്ങളിലൂടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.