ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. 2026 ലെ ആദ്യ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് തെക്കന്‍ ഛത്തീസ്ഗഡിലെ സുക്മ, ബിജാപൂര്‍ ജില്ലകളില്‍ നടന്നത്. സുരക്ഷാ സേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് മാവോയിസ്റ്റ് കേഡര്‍മാര്‍ കൊല്ലപ്പെട്ടത്.
ബിജാപൂരിലെ ബസഗുഡടാരേം വനമേഖലയിലും സുക്മയിലെ കോണ്ടകിസ്താരം വനപ്രദേശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ തെക്കായിട്ടാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) പ്രത്യേക സംഘങ്ങള്‍ അതത് പ്രദേശങ്ങളില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു ഇന്ന് രാവിലെ മുതല്‍ ഇടയ്ക്കിടെ വെടിവയ്പ്പുണ്ടായി.
‘സുക്മ ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ഇതുവരെ 12 മാവോയിസ്റ്റുകളുടെയും ബിജാപൂരില്‍ നിന്ന് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്’ ബസ്തര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുന്ദരരാജ് പട്ടിലിംഗം പറഞ്ഞു. ഏറ്റുമുട്ടല്‍ സ്ഥലങ്ങളില്‍ നിന്ന് ഒരു എകെ47, ഇന്‍സാസ് അസോള്‍ട്ട് റൈഫിള്‍, സെല്‍ഫ് ലോഡിംഗ് റൈഫിള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ജില്ലകളിലെയും ഒന്നിലധികം സ്ഥലങ്ങളില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷാ ആശങ്കകള്‍ കാരണം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
ബസ്തര്‍ ഡിവിഷനിലെ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് ബാധിത ജില്ലകളില്‍ ഒന്നാണ് സുക്മയും ബിജാപൂരും. തെക്കന്‍ ഛത്തീസ്ഗഡിലെ മാവോയിസത്തിന്റെ പ്രഭവകേന്ദ്രങ്ങളായി നേരത്തെ ഇവ കണക്കാക്കപ്പെട്ടിരുന്നു.
ബസ്തര്‍ റേഞ്ചില്‍ 256 മാവോയിസ്റ്റുകളെ വധിക്കുകയും, 1,650 പേര് കീഴടങ്ങുകയും ചെയ്തു. 2026 മാര്‍ച്ച് 31 ഓടെ ഇന്ത്യ മാവോയിസ്റ്റ് അക്രമങ്ങളില്‍ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു