02/03/2026
[fontresizer_tawhidurrahmandear_widget]

‘കപ്പൽപട കണ്ട് മുട്ടുമടക്കുമെന്ന് കരുതേണ്ട; 1980കൾ മുതൽ അമേരിക്ക പയറ്റുന്ന തന്ത്രമാണ്’-പ്രകോപിപ്പിച്ചാൽ തിരിച്ചടി കഠിനമായിരിക്കുമെന്ന് ഇറാൻ

 ‘കപ്പൽപട കണ്ട് മുട്ടുമടക്കുമെന്ന് കരുതേണ്ട; 1980കൾ മുതൽ അമേരിക്ക പയറ്റുന്ന തന്ത്രമാണ്’-പ്രകോപിപ്പിച്ചാൽ തിരിച്ചടി കഠിനമായിരിക്കുമെന്ന് ഇറാൻ

തെഹ്‌റാൻ: മേഖലയിൽ വിമാനവാഹിനിക്കപ്പലുകൾ വിന്യസിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് ഇറാൻ സൈനിക മേധാവി. ഏതെങ്കിലും തരത്തിലുള്ള സൈനിക പ്രകോപനത്തിന് മുതിർന്നാൽ ശത്രുക്കൾക്ക് കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന്റെ ഡെപ്യൂട്ടി ആർമി ചീഫ് ഫോർ കോർഡിനേഷൻ റിയർ അഡ്മിറൽ ഹബീബുല്ല സയ്യാരി മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെ ‘ഗൺബോട്ട് ഡിപ്ലോമസി'(Gunboat Diplomacy) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 1980കൾ മുതൽ വാഷിങ്ടൺ പിന്തുടരുന്ന ഈ ശൈലി, വലിയ യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും പ്രദർശിപ്പിച്ച് എതിരാളികളെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ, നിലവിൽ ഇറാൻ നേരിടുന്നത് സങ്കീർണ്ണമായ ‘ഹൈബ്രിഡ് യുദ്ധ’മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ കപ്പൽപ്പടയുടെ വിന്യാസം കണ്ട് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ മറുവശത്തും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും സയ്യാരി ഓർമിപ്പിച്ചു. ഇറാന്റെ പ്രഹരശേഷിയെക്കുറിച്ച് ശത്രുക്കൾക്ക് വ്യക്തമായ ബോധ്യമുണ്ട്. ഏതെങ്കിലും തരത്തിലുള്ള സാഹസികതയ്ക്ക് മുതിർന്നാൽ അവർ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ അഖണ്ഡതയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഇറാൻ സൈന്യം പൂർണസജ്ജമാണ്. കര, കടൽ, ആകാശം എന്നീ മൂന്ന് മേഖലകളിൽ നിന്നുള്ള ഭീഷണികളെയും നേരിടാൻ സൈന്യം എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ തീരത്തേക്ക് വീണ്ടും വൻ യുദ്ധക്കപ്പൽ പടയെ അയച്ചതിന് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം വന്നിരിക്കുന്നത്. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ, പിന്മാറാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം.

Also read: