ഇറാൻ തീരത്തേക്ക് വൻ യുദ്ധക്കപ്പൽ പടയെ അയച്ച് യുഎസ്; ‘ബ്യൂട്ടിഫുൾ അർമാഡ’ വരുന്നുവെന്ന് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, പശ്ചിമേഷ്യ ലക്ഷ്യമാക്കി കൂറ്റൻ യുദ്ധക്കപ്പൽ വ്യൂഹത്തെ അയച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മനോഹരമായ ഒരു യുദ്ധക്കപ്പൽ പട’ ഇറാൻ ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് ട്രംപ് അറിയിച്ചത്. അതേസമയം, യുദ്ധത്തിനല്ല, ഒത്തുതീർപ്പിനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്‌ളോറിഡയിലെ മാർ-എ-ലാഗോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് പുതിയ നീക്കം വെളിപ്പെടുത്തിയത്. ഇറാൻ ഭരണകൂടത്തിന് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നതാണ് സൈനിക നീക്കമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ‘വളരെ ശക്തവും മനോഹരവുമായ ഒരു കപ്പൽപ്പട അങ്ങോട്ട് (ഇറാൻ തീരത്തേക്ക്) നീങ്ങിക്കൊണ്ടിരിക്കുകയാണ്. എനിക്ക് യുദ്ധം ചെയ്യാൻ താൽപര്യമില്ല. അവർ ഒരു കരാറിന് തയ്യാറാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ മിടുക്കരാണെങ്കിൽ ചർച്ചകൾക്ക് വഴങ്ങും. അതല്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാകും,’ ട്രംപ് പറഞ്ഞു.
യുഎസ് നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലുകളും മിസൈൽ വിനാശിനികളും ഉൾപ്പെട്ടതാണ് ഈ വ്യൂഹം. പശ്ചിമേഷ്യയിൽ അമേരിക്കയുടെ സ്വാധീനം വർധിപ്പിക്കാനും ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ ചെറുക്കാനുമാണ് നീക്കം കൊണ്ട് ഉദ്ദേശിക്കുന്നത്.
അതേസമയം, ഇറാൻ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നേരത്തെയും സമാനമായ സൈനിക വിന്യാസങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ട്രംപിന്റെ നേരിട്ടുള്ള മുന്നറിയിപ്പ് സ്ഥിതിഗതികൾ കൂടുതൽ ഗൗരവകരമാക്കുന്നു. ഇസ്രയേൽ ഉൾപ്പെടെയുള്ള അമേരിക്കയുടെ സഖ്യകക്ഷികൾ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാൽ, സൈനിക ശക്തി പ്രദർശിപ്പിച്ചുകൊണ്ട് ഇറാനെ ചർച്ചാമേശയിലേക്ക് കൊണ്ടുവരാമെന്ന ട്രംപിന്റെ തന്ത്രം ഫലം കാണുമോ അതോ മേഖലയെ മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത ജാഗ്രത തുടരും.