02/03/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനെതിരെ സമ്പൂർണയുദ്ധം വിജയിക്കില്ല; 5 ദിവസം കൊണ്ട് അമേരിക്കയുടെ ആയുധങ്ങൾ തീരും’-മുന്നറിയിപ്പുമായി ഇസ്രയേൽ ഇന്റലിജൻസ്

 ‘ഇറാനെതിരെ സമ്പൂർണയുദ്ധം വിജയിക്കില്ല; 5 ദിവസം കൊണ്ട് അമേരിക്കയുടെ ആയുധങ്ങൾ തീരും’-മുന്നറിയിപ്പുമായി ഇസ്രയേൽ ഇന്റലിജൻസ്

വാഷിങ്ടൺ: ഇറാനെതിരെ സമ്പൂർണ യുദ്ധമോ കടുത്ത വ്യോമാക്രമണമോ നടത്താൻ അമേരിക്കയുടെ നിലവിലെ സൈനിക ശേഷി പരിമിതമാണെന്ന് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നതായി റിപ്പോർട്ട്. ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാനെതിരെ ശക്തമായ വ്യോമാക്രമണം നടത്താൻ വെറും നാലോ അഞ്ചോ ദിവസത്തേക്കുള്ള ആയുധശേഖരമേ അമേരിക്കയുടെ കൈവശമുള്ളൂ. കുറഞ്ഞ തീവ്രതയിലുള്ള ആക്രമണമാണെങ്കിൽ പോലും ഒരാഴ്ചത്തേക്ക് മാത്രമേ അത് നീണ്ടുനിൽക്കൂ എന്നാണ് ഇസ്രയേലി ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്’ ഈ ആഴ്ച മേഖലയിൽ എത്തുന്ന സാഹചര്യത്തിൽ പോലും സൈനിക ശേഷിയിലെ ഈ പരിമിതി നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു സാഹചര്യത്തിൽ ഇറാനെ ആക്രമിക്കുന്നത് അവിടത്തെ ഭരണകൂടത്തെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യൂവെന്ന ആശങ്കയാണ് ഇസ്രയേൽ പങ്കുവയ്ക്കുന്നത്. മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങളെയും സഖ്യകക്ഷികളെയും നടപടി അപകടത്തിലാക്കുമെന്നും ഇസ്രയേൽ വിലയിരുത്തുന്നതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇറാനുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ആക്രമിക്കുന്നതിനെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എതിർത്തു എന്ന തരത്തിലുള്ള വാർത്തകൾ ട്രംപ് നിഷേധിച്ചു. ‘ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് എഴുതപ്പെട്ടതെല്ലാം തെറ്റാണ്. തീരുമാനങ്ങൾ എടുക്കുന്നത് ഞാനാണ്. ഒരു യുദ്ധത്തേക്കാൾ കരാറിലെത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ, ഒരു കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ ആ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും അതൊരു മോശം ദിവസമായിരിക്കും,’ ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിൽ കുറിച്ചു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ, സഖ്യകക്ഷികൾ, ഊർജ്ജ പശ്ചാത്തലസൌകര്യങ്ങൾ എന്നിവ ഇറാൻ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ ഓപ്ഷനുകളും പരിഗണനയിലുണ്ടെന്നും, ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ എന്ത് ചെയ്യണമെന്നത് പ്രസിഡന്റിന്റെ തീരുമാനമാണെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.

തിരിച്ചടികൾ ഉണ്ടായാൽ അത് ട്രംപിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മേരിലാൻഡ് സർവകലാശാല നടത്തിയ പുതിയ സർവേ പ്രകാരം റിപബ്ലിക്കൻ പാർട്ടി അനുഭാവികളിൽ 40 ശതമാനം പേർ ഇറാനിലെ സൈനിക ഇടപെടലിനെ അനുകൂലിക്കുമ്പോൾ, 25 ശതമാനം പേർ ഇതിനെ എതിർക്കുന്നു. ഡെമോക്രാറ്റുകളിൽ ഭൂരിഭാഗവും യുദ്ധത്തിന് എതിരാണ്.

Also read: