30/03/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ വിപ്ലവ ഗാർഡിന്റെ കമാൻഡ് സെൻറർ തകർത്തെന്ന് യുഎസ്; തെഹ്‌റാനിൽ ശക്തമായ ആക്രമണം തുടരുന്നു

 ഇറാൻ വിപ്ലവ ഗാർഡിന്റെ കമാൻഡ് സെൻറർ തകർത്തെന്ന് യുഎസ്; തെഹ്‌റാനിൽ ശക്തമായ ആക്രമണം തുടരുന്നു

വാഷിങ്ടൺ/തെഹ്‌റാൻ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നീക്കം നാലാം ദിവസവും അതിശക്തമായി തുടരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) പ്രധാന കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തതായി യുഎസ് സൈന്യം അവകാശപ്പെട്ടു. ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളിൽ മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇന്നലെ മാത്രം ഇറാനിലെ 1,250ലധികം ലക്ഷ്യങ്ങളിൽ ബോംബാക്രമണം നടത്തിയതായും 11 ഇറാനിയൻ കപ്പലുകൾ നശിപ്പിച്ചതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ ഉയർത്തുന്ന ഭീഷണികൾക്കെതിരെ നിർണായക നടപടികൾ തുടരുമെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ യുദ്ധം ഉടൻ അവസാനിക്കാൻ സാധ്യതയില്ലെന്നും നാല് മുതൽ അഞ്ച് ആഴ്ച വരെ നിശ്ചയിച്ച സമയപരിധിയേക്കാൾ കൂടുതൽ മുന്നോട്ട് പോകാൻ വാഷിങ്ടണിന് കഴിയുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഇന്ന് പുലർച്ചെ വരെ ശക്തമായ സ്‌ഫോടനങ്ങൾ മുഴങ്ങി. ഇസ്ഫഹാൻ, ഷിറാസ് നഗരങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ റഡാർ സംവിധാനങ്ങളും മിസൈൽ ലോഞ്ചറുകളും ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമസേന നടത്തിയ ആക്രമണങ്ങളിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈനിക വക്താവ് അവിചയ് അദ്രെയ് അറിയിച്ചു. കെർമാൻ, ബുഷെഹർ പ്രവിശ്യകളിലായി 18 ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മേഖലയിലുടനീളം ഇറാൻ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. കുവൈത്തിൽ ഇറാൻ നടത്തിയ പ്രതികാര ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടു. ഇറാനിയൻ ആക്രമണത്തിനിടെ മൂന്ന് യുഎസ് എഫ്-15ഇ യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, വടക്കൻ ഇസ്രയേലിലെ റാമത്ത് ഡേവിഡ് വ്യോമതാവളത്തിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തി.

ശനിയാഴ്ച മുതൽ തുടരുന്ന ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 787 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. മിനാബിലെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 165 വിദ്യാർത്ഥിനികളും ജീവനക്കാരും കൊല്ലപ്പെട്ടത് നടുക്കമുണ്ടാക്കി. സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭ അഗാധമായ ആശങ്ക രേഖപ്പെടുത്തുകയും ശത്രുത ഉടനടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Also read: