തുടർച്ചയായ എട്ടാം വർഷവും ശ്രീനഗർ ജമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരം തടഞ്ഞു
ശ്രീനഗർ: കശ്മീരിലെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിലും ഈദ്ഗാഹിലും പെരുന്നാൾ നമസ്കാരം നടത്തുന്നതിന് അധികൃതർ വീണ്ടും വിലക്കേർപ്പെടുത്തി. തുടർച്ചയായ എട്ടാം വർഷമാണ് ഇവിടെ പ്രാർത്ഥനാാനുമതി നിഷേധിക്കുന്നത്. ഇതേത്തുടർന്ന് ഹുറിയത്ത് നേതാവ് മിർവൈസ് ഉമർ ഫാറൂഖിനെ അധികൃതർ വീട്ടുതടങ്കലിലാക്കി.
ബാരിക്കേഡുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി കശ്മീരിലെ മുസ്‌ലിംങ്ങളുടെ മൗലികാവകാശങ്ങളെയും മതപരമായ സ്വത്വത്തെയും അധികൃതർ ആസൂത്രിതമായി ആക്രമിക്കുകയാണെന്ന് മിർവൈസ് ഉമർ ഫാറൂഖ് ആരോപിച്ചു. ഈദ്ഗാഹിലെ പാരമ്പര്യങ്ങളും ആത്മീയ അന്തരീക്ഷവും അനുഭവിക്കാൻ കഴിയാതെയാണ് കശ്മീരിലെ പുതിയ തലമുറ വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, കശ്മീരിലെ ജനങ്ങൾക്ക് ഈദ്ഗാഹും ജമാ മസ്ജിദുമായുള്ള ആത്മീയ ബന്ധത്തെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.