‘മുസ്ലിങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസെടുത്തു എന്ന വീഡിയോ പ്രചാരണം മതനിന്ദയല്ല’: മദ്രാസ് ഹൈക്കോടതി
ചെന്നൈ: മുസ്ലിങ്ങൾക്കെതിരെ പൊലീസ് വ്യാജക്കേസുകൾ ചുമത്തുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ എടുത്ത ക്രിമിനൽ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം പരാമർശങ്ങൾ ഒരു രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നും മതത്തെ അപമാനിക്കുന്ന കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് ഭാരത ചക്രവർത്തി നിരീക്ഷിച്ചു.
പൊലീസ് മുസ്ലിങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നു എന്ന് ആരോപിച്ച് ഒരാൾ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പരാമർശങ്ങൾ പൂർണമായും പരിഗണിച്ചാലും ഒരു പ്രത്യേക മതത്തെയോ മതവിശ്വാസങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്ന് കണ്ടെത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 295 പ്രകാരമാണ് കേസിൽ കുറ്റം ചുമത്തിയിരുന്നത്. ആരാധനാലയങ്ങൾക്കോ പവിത്ര വസ്തുക്കൾക്കോ കേടുവരുത്തുകയോ അവയെ അപമാനിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് സാധാരണയായി ഈ വകുപ്പ് ചുമത്താറുള്ളത്.
എന്നാൽ വീഡിയോയിലെ പ്രസ്താവനകൾ മതത്തെ അപമാനിക്കുന്നതിലേക്ക് എത്തുന്നില്ലെന്നും, പ്രതിക്കെതിരെ ക്രിമിനൽ നടപടികൾ തുടർന്നു കൊണ്ടുപോകുന്നതിന് മതിയായ അടിസ്ഥാനമില്ലെന്നും വിലയിരുത്തിയാണ് ഹൈക്കോടതി നടപടികൾ റദ്ദാക്കിയത്.