തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ
ചെന്നൈ: തമിഴ്‌നാട്ടില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണ്ണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് ഒരു പശുവിനെയോ കന്നുകുട്ടിയെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവെന്ന് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജോലിക്കും പ്രജനനത്തിനും യോഗ്യമല്ലെന്ന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ, 10 വയസ്സിന് മുകളിലുള്ള പശുക്കളെ കശാപ്പ് ചെയ്യാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള ഈ നിയമത്തിന് അതീതമായ ഒരു സമ്പൂര്‍ണ്ണ നിരോധനമാണ് ഹൈക്കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.
ബക്രീദ് പ്രമാണിച്ച് കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നത് തടയാന്‍ മാത്രമാണ് ഹൈക്കോടതി മുമ്പാകെയെത്തിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോടതി തമിഴ്നാട്ടിലുടനീളം ഗോവധം പൂര്‍ണ്ണമായും നിരോധിക്കുന്ന തരത്തിലുള്ള ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. കോടതി ഉത്തരവ് പുറത്തുവന്നതോടെ മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ ബലിയര്‍പ്പണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ളയും പ്രതികരിച്ചു.