ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ‘തോൽവി’ അയാളാണ്! 180 ഫ്ലോപ്പുകൾ, 30 കൊല്ലം ഹിറ്റില്ല; ഒടുവിൽ 72-ാം വയസ്സിൽ വാരിയത് 350 കോടി
ഇന്ത്യൻ സിനിമാ ലോകത്ത് ഒരു നടന്റെ വിജയം നിർണയിക്കുന്നത് ബോക്സ് ഓഫീസിലെ തുടർച്ചയായ ഹിറ്റുകളാണ്. പരാജയങ്ങളുടെ പരമ്പര ഏതൊരു താരത്തിന്റെയും കരിയറിന് ഭീഷണിയാകാറുണ്ട്. എന്നാൽ ഈ യുക്തികളെയെല്ലാം കാറ്റിൽപ്പറത്തി അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായി തുടരുകയാണ് ബോളിവുഡ് ഇതിഹാസം മിഥുൻ ചക്രവർത്തി.
1976-ൽ മൃണാൾ സെന്നിന്റെ ‘മൃഗയ’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി മിഥുൻ ശ്രദ്ധേയനായി. 1982-ൽ പുറത്തിറങ്ങിയ ‘ഡിസ്കോ ഡാൻസർ’ അദ്ദേഹത്തെ ആഗോളതലത്തിൽ പ്രശസ്തനാക്കി. 1985-ൽ റഷ്യയിൽ റിലീസ് ചെയ്ത ഈ ചിത്രം ലോകമെമ്പാടുമായി 100 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറി. ‘ഷോലെ’യുടെ റെക്കോർഡ് തകർത്ത ചിത്രം 1994-ൽ ‘ഹം ആപ്കെ ഹെ കോൻ’ വരുന്നതുവരെ ആ പദവി നിലനിർത്തി.
എന്നാൽ 80-കളുടെ മധ്യത്തിനുശേഷം ഗുണനിലവാരത്തേക്കാൾ കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനാണ് അദ്ദേഹം ശ്രദ്ധ നൽകിയത്. വർഷത്തിൽ 8 മുതൽ 12 വരെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 90-കളിൽ ചെറിയ ബജറ്റിലുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് മാറിയതോടെ പരാജയങ്ങളുടെ എണ്ണവും കൂടി. 1995-ൽ പുറത്തിറങ്ങിയ ‘രാവൺ രാജ്’ ആണ് ഒരു സോളോ നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന ഹിറ്റ് ചിത്രം.
തന്റെ അരനൂറ്റാണ്ട് നീണ്ട കരിയറിൽ 270-ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ 180 ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത്. ഇതിൽ 45 ചിത്രങ്ങൾ വലിയ ദുരന്തങ്ങളായി മാറി. ഒരു ഇന്ത്യൻ നടൻ നേരിടുന്ന ഏറ്റവും ഉയർന്ന പരാജയ സംഖ്യയാണിത്. ധർമ്മേന്ദ്ര, ജീതേന്ദ്ര എന്നിവർ മാത്രമാണ് ഇതിന്റെ പകുതിയെങ്കിലും പരാജയങ്ങൾ നേരിട്ടിട്ടുള്ളത്.
2000-കളിൽ സഹനടന്റെ വേഷങ്ങളിലേക്ക് മാറിയ മിഥുൻ, 2022-ൽ 72-ാം വയസ്സിലാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന സ്ലീപ്പർ ഹിറ്റ് ചിത്രം ലോകമെമ്പാടുമായി 350 കോടി രൂപ കളക്ഷൻ നേടി. പരാജയങ്ങളുടെ വലിയ ചരിത്രമുള്ളപ്പോഴും ഇന്ത്യൻ സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.