‘നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയത് അപരാധമല്ല, വിവാദം ഇളക്കിവിട്ട് മതസൗഹാർദം തകർക്കരുത്’; വിമർശകർക്ക് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി
കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജനയ്ക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിനെച്ചൊല്ലിയുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയതിൽ ഒരു തെറ്റുമില്ലെന്നും, അനാവശ്യ വിവാദങ്ങളുണ്ടാക്കി നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കരുതെന്നും കമ്മിറ്റി കൺവീനർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ക്ഷേത്രത്തിലെ പരിപാടികൾ ജാതിമത ഭേദമന്യേ നാട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് നടക്കാറുള്ളതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പരിപാടിയുടെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങൾക്കും വീട്ടിലെത്തി പാസുകൾ വിതരണം ചെയ്തിരുന്നു. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നതാണ് ഈ നാടിന്റെ സംസ്‌കാരം.
ക്ഷേത്രത്തിലെ പ്രധാന ആചാരമായ ‘ദേശവിളക്കിന്’ ഹൈന്ദവ വിശ്വാസികളോടൊപ്പം ക്രൈസ്തവരും തിരി തെളിക്കാറുണ്ട്. താലപ്പൊലി ഘോഷയാത്ര കടന്നുപോകുമ്പോൾ വഴിയരികിൽ വിളക്കുകൾ കത്തിച്ച് സ്വീകരിക്കുന്നത് ഈ ഗ്രാമത്തിന്റെ കാലങ്ങളായുള്ള രീതിയാണ്. ഈ ഏകതയും സൗഹാർദവും തകർക്കുന്ന പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും ഇത്തരം പ്രവണതകൾ ഗ്രാമത്തിന് ഗുണകരമല്ലെന്നും ക്ഷേത്ര കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.