09/09/2026
[fontresizer_tawhidurrahmandear_widget]

‘ജീവിതത്തിൽ ഒരിക്കലെങ്കിലും ക്യാൻസറിന്റെ പ്രത്യാഘാതം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല’: ലോകാരോഗ്യ സംഘടന

 ‘ജീവിതത്തിൽ ഒരിക്കലെങ്കിലും ക്യാൻസറിന്റെ പ്രത്യാഘാതം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല’: ലോകാരോഗ്യ സംഘടന

ലോകത്ത് 92 ശതമാനം ആളുകളെയും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ക്യാൻസറിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട്. ആഗോളതലത്തിൽ അഞ്ചിൽ ഒരാൾക്ക് വീതം ഈ രോഗം വരാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറുമായി (IARC) ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അടുത്ത കുടുംബാംഗങ്ങൾക്ക് ക്യാൻസർ സ്ഥിരീകരിക്കുമ്പോഴുണ്ടാകുന്ന വലിയ വൈകാരിക ആഘാതം കൂടി കണക്കിലെടുക്കുമ്പോഴാണ് ലോകത്തെ 92 ശതമാനം ആളുകളെയും ഈ രോഗം പരോക്ഷമായെങ്കിലും ബാധിക്കുമെന്ന് വ്യക്തമാകുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ക്യാൻസർ മൂലം ശാരീരികവും വൈകാരികവും സാമ്പത്തികവുമായ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പ്രതിദിനം 26,000-ത്തിലധികം ജീവനുകളാണ് ഈ മഹാരോഗം മൂലം നഷ്ടപ്പെടുന്നത്. ഓരോ വർഷവും 2.06 കോടി പുതിയ ക്യാൻസർ കേസുകൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇതിൽ ഏകദേശം ഒരു കോടിയോളം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഹൃദ്രോഗങ്ങൾ കഴിഞ്ഞാൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ രോഗമായി ക്യാൻസർ തുടരുകയാണ്.

ക്യാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ, പരിചരണം എന്നിവ ലഭ്യമാക്കുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള അസമത്വം നിലനിൽക്കുന്നുണ്ടെന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ സ്തനാർബുദം സ്ഥിരീകരിച്ച് അഞ്ച് വർഷത്തിന് ശേഷം അതിജീവിക്കുന്ന സ്ത്രീകളുടെ നിരക്ക് 87 ശതമാനമാണെങ്കിൽ, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇത് കേവലം 42 ശതമാനം മാത്രമാണ്. നിലവിൽ മൂന്നിലൊന്നിൽ താഴെ രാജ്യങ്ങൾ മാത്രമേ അവരുടെ സാർവത്രിക ആരോഗ്യ പരിരക്ഷാ പാക്കേജുകളിൽ ക്യാൻസർ പരിചരണം ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പുകയില നിയന്ത്രണത്തിൽ ആഗോളതലത്തിൽ 27 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 82 ശതമാനം രാജ്യങ്ങൾക്കും സ്വന്തമായി ദേശീയ ക്യാൻസർ നിയന്ത്രണ പദ്ധതി ഉണ്ടെങ്കിലും, ജീവൻ രക്ഷിക്കുന്നതിനുള്ള വേഗത്തിലുള്ള നടപടികളിലേക്ക് ഇതൊന്നും മാറുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു. അവശ്യ ക്യാൻസർ മരുന്നുകൾ ഇപ്പോഴും പലർക്കും അപ്രാപ്യമായി തുടരുകയാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 20 ക്യാൻസർ മരുന്നുകളുടെ ലഭ്യത 68 മുതൽ 94 ശതമാനം വരെയാണെങ്കിൽ, താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഇത് വെറും 9 മുതൽ 54 ശതമാനം വരെ മാത്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്യാൻസർ മൂലമുള്ള മാനുഷികവും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ജനങ്ങളെ മുൻനിർത്തിയുള്ള ക്യാൻസർ പരിചരണത്തിനായി ഗവൺമെന്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, സന്നദ്ധ സംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, സ്വകാര്യ മേഖലകൾ, ലോകാരോഗ്യ സംഘടന എന്നിവർ സംയോജിതമായി പ്രവർത്തിക്കണമെന്ന് വിദഗ്ധർ ആഹ്വാനം ചെയ്തു.

സാർവത്രിക ആരോഗ്യ പരിരക്ഷയിൽ ക്യാൻസർ നിയന്ത്രണവും അവിഭാജ്യമായി ഉൾപ്പെടുത്തണം. രോഗബാധിതരായ ആളുകളുടെ അനുഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിലവിലെ ക്യാൻസർ പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും, സാമൂഹിക സുരക്ഷ കൂടുതൽ ശക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കൂടാതെ, പൊതുജനാരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായി ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടപ്പിലാക്കണമെന്നും, മികച്ച ക്യാൻസർ പരിചരണം എല്ലാവർക്കും തുല്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Also read: