‘അന്ധവിശ്വാസങ്ങള്‍ക്ക് ഭരണകൂടം കൂട്ടുനില്‍ക്കരുത്’ – മദ്രാസ് ഹൈക്കോടതി; പിടിച്ചെടുത്ത വിഗ്രഹങ്ങൾ തിരിച്ചുനൽകാൻ ഉത്തരവ്
ചെന്നൈ: പൗരന്മാരുടെ മൗലികാവകാശങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ സ്വദേശിയായ കാര്‍ത്തിക് വീട്ടില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ അധികൃതര്‍ നീക്കം ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. പ്രദേശത്തുണ്ടാകുന്ന ‘അസ്വാഭാവിക മരണങ്ങള്‍ക്ക്’ കാരണം വിഗ്രഹങ്ങളാണെന്ന നാട്ടുകാരുടെ വിചിത്രമായ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ദൈവമോ വിഗ്രഹങ്ങളോ ഒരിക്കലും മനുഷ്യനെ ഉപദ്രവിക്കില്ലെന്നും ഇത്തരം വിശ്വാസങ്ങള്‍ ഭക്തിക്കോ ശാസ്ത്രത്തിനോ നിരക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. സമാധാനപരമായ സ്വകാര്യ ആരാധന തടയാനും നിയമം കൈയിലെടുക്കാനും ആര്‍ക്കും അവകാശമില്ല എന്നും കോടതി വ്യക്തമാക്കി.
ശാസ്ത്രീയ മനോഭാവം വളര്‍ത്താന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള സംസ്ഥാനം ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തെറ്റായ പ്രവണതയാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. പിടിച്ചെടുത്ത വിഗ്രഹങ്ങള്‍ ഹര്‍ജിക്കാരന് ഉടന്‍ തിരികെ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്, അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കരുത്, പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. വീടിനുള്ളിലെ സ്വകാര്യ ആരാധന തുടരാമെന്നും എന്നാല്‍ കെട്ടിട നിര്‍മ്മാണത്തില്‍ നിയമലംഘനമുണ്ടെങ്കില്‍ അധികൃതര്‍ക്ക് നടപടിയെടുക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.