ടി20 ലോകകപ്പിൽ വൻ ട്വിസ്റ്റ്; ഐസിസി-പാക് പോരിൽ ‘മിഡിൽമാനായി’ ബംഗ്ലാദേശ്
ലാഹോർ: ഈ വർഷത്തെ ടി20 ലോകകപ്പിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ മുൾമുനയിൽ നിർത്തി ഐസിസിയും പാകിസ്ഥാനും തമ്മിലുള്ള തർക്കം മുറുകുന്നു. ഈ 15ന് നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിന് പിന്നാലെ, പ്രശ്‌നപരിഹാരത്തിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഇടപെട്ടു.
വർദ്ധിച്ചുവരുന്ന സംഘർഷം ലഘൂകരിക്കുന്നതിനായി ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുമായി കൂടിക്കാഴ്ച നടത്താൻ ലാഹോറിലെത്തി. ബിസിബി, പിസിബി പ്രതിനിധികൾക്കൊപ്പം രണ്ട് ഐസിസി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടീമിനെ ഇന്ത്യയിലേക്ക് അയക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഐസിസി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചത്.
ബംഗ്ലാദേശിനെ ഒഴിവാക്കിയത് അന്യായമാണെന്ന് വിശേഷിപ്പിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഈ 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാൻ ടീമിന് നിർദ്ദേശം നൽകി. സുരക്ഷിതമല്ലാത്ത സ്ഥലത്ത് കളിക്കാൻ ഒരു ബോർഡിനെയും നിർബന്ധിക്കരുതെന്നാണ് പിസിബി ചെയർമാന്റെ നിലപാട്.
ബഹിഷ്‌കരണ നീക്കവുമായി മുന്നോട്ട് പോയാൽ കനത്ത സാമ്പത്തിക പിഴ, പോയിന്റ് നഷ്ടം, അംഗത്വം റദ്ദാക്കൽ, ഭാവിയിലെ ടൂർണമെന്റുകളുടെ ആതിഥേയത്വം നഷ്ടപ്പെടൽ തുടങ്ങിയ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി. ഫോഴ്‌സ് മജ്യൂർ വകുപ്പ് ഉപയോഗിച്ച് ബഹിഷ്‌കരണത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാനോട് ഐസിസി വിശദീകരണം തേടിയിട്ടുണ്ട്.
നിലവിൽ പിസിബി ചർച്ചകൾക്ക് തയ്യാറായതോടെ ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ടൂർണമെന്റിന്റെ ആവേശം നഷ്ടപ്പെടാതെ പ്രശ്‌നം പരിഹരിക്കാനുള്ള കടുത്ത സമ്മർദ്ദത്തിലാണ് ഐസിസി.