26/01/2026

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ വ്യോമ മേധാവിത്വം നേടിയെന്ന് സ്വിസ് പഠനം

 ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ വ്യോമ മേധാവിത്വം നേടിയെന്ന് സ്വിസ് പഠനം

ന്യൂഡൽഹി: 2025 മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ദക്ഷിണേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയിൽ ഇന്ത്യയുടെ വ്യക്തമായ മേധാവിത്വം തെളിയിച്ചതായി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ ‘സെന്റർ ഫോർ മിലിട്ടറി ഹിസ്റ്ററി ആൻഡ് പെർസ്‌പെക്റ്റീവ് സ്റ്റഡീസ്’ ആണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത് ഇന്ത്യയുടെ സൈനിക കരുത്താണെന്ന നിഗമനം പുറത്തുവിട്ടത്.

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ ആരംഭിച്ചത്. കേവലം 88 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ വ്യോമയുദ്ധത്തിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും പ്രധാന സൈനിക കേന്ദ്രങ്ങളെയും തകർക്കാൻ ഇന്ത്യക്ക് സാധിച്ചു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഒരു റാഫേൽ വിമാനം നഷ്ടപ്പെട്ടത് പാകിസ്ഥാൻ വലിയ വിജയമായി ആഘോഷിച്ചെങ്കിലും, തുടർന്നുള്ള ദിവസങ്ങളിൽ ബ്രാഹ്മോസ് മിസൈലുകളും എസ്400 പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ നടത്തിയ പ്രത്യാക്രമണം പാക് സൈന്യത്തിന്റെ നട്ടെല്ലൊടിച്ചു.

ഇന്ത്യയുടെ അത്യാധുനിക ഐ.സി.സി.സി.എസ് (IACCCS) ശൃംഖലയും ആകാശ്, ബരാക്8 തുടങ്ങിയ മിസൈൽ സംവിധാനങ്ങളും ഒരേപോലെ പ്രവർത്തിച്ചതോടെ പാക് വ്യോമതാവളങ്ങൾ നിശ്ചലമായി. സ്വന്തം വ്യോമാതിർത്തി പോലും സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പാകിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് സൈനിക ചരിത്രകാരൻ അഡ്രിയൻ ഫോണ്ടനെല്ലസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Also read: