’30 കോടി സാധാരണക്കാരുടെ ചില്ലിക്കാശാണ് ഉറ്റമിത്രത്തിന്റെ കീശ നിറയ്ക്കാന്‍ മോദി നല്‍കുന്നത്’; വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. പൊതുമേഖലാ സ്ഥാപനങ്ങളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി), എസ്.ബി.ഐ തുടങ്ങിയവയെ ഉപയോഗിച്ച് ഒരു പ്രത്യേക കോര്‍പ്പറേറ്റ് ഗ്രൂപ്പിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ‘എക്‌സ്’ പോസ്റ്റിലൂടെ ആരോപിച്ചു.
‘ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിന്റെ (ഡി.ബി.ടി) യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇന്ത്യയിലെ സാധാരണക്കാരല്ല, മറിച്ച് മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. എല്‍.ഐ.സി പ്രീമിയം അടയ്ക്കുന്നതിനായി ഓരോ ചില്ലിക്കാശും മിച്ചം വെക്കുന്ന ഒരു സാധാരണ ശമ്പളക്കാരായ മധ്യവര്‍ഗ്ഗക്കാരന്‍, തന്റെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അദാനിയെ രക്ഷിക്കാന്‍ മോദി ഉപയോഗിക്കുന്നുണ്ടെന്ന് അറിയുന്നുണ്ടോ? ഇത് വിശ്വാസലംഘനമല്ലേ? ഇത് കൊള്ളയടിക്കലല്ലേ?’ഖാര്‍ഗെ ചോദിച്ചു.
അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ നിക്ഷേപം സംബന്ധിച്ചും ഖാര്‍ഗെ ചോദ്യങ്ങള്‍ ഉയര്‍ത്തി. ‘2025 മെയ് മാസത്തില്‍ അദാനിയുടെ കമ്പനികളില്‍ ?33,000 കോടി നിക്ഷേപിക്കാന്‍ പദ്ധതിയിട്ട എല്‍.ഐ.സിയുടെ നിക്ഷേപത്തെക്കുറിച്ച് മോദി സര്‍ക്കാര്‍ എന്തെങ്കിലും ഉത്തരം നല്‍കുമോ? നേരത്തെ 2023ല്‍, അദാനിയുടെ ഓഹരികളില്‍ 32 ശതമാനത്തിലധികം ഇടിവുണ്ടായിട്ടും, എല്‍.ഐ.സിയുടെയും എസ്.ബി.ഐയുടെയും 525 കോടി രൂപ അദാനി എഫ്.പി.ഒയില്‍ നിക്ഷേപിച്ചത് എന്തുകൊണ്ടാണ്?’കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു.
‘തന്റെ അടുത്ത സുഹൃത്തിന്റെ കീശ നിറയ്ക്കുന്ന തിരക്കില്‍, 30 കോടി എല്‍.ഐ.സി പോളിസി ഉടമകളുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മോദി പാഴാക്കുന്നത് എന്തിനാണ്?’ എന്ന് ചോദിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് അവസാനിപ്പിച്ചത്. ഈ ഗുരുതരമായ ആരോപണങ്ങളോട് ഭരണപക്ഷത്തുനിന്നോ ബന്ധപ്പെട്ട കോര്‍പ്പറേറ്റ് ഗ്രൂപ്പില്‍നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല.