ഇസ്‌ലാമാബാദിൽ കോടതി പരിസരത്ത് സ്ഫോടനം: 12 മരണം, ഇന്ത്യയ്‌ക്കെതിരെ ‘കുറ്റംചാർത്തി’ പാകിസ്‌താൻ
ഇസ്ലാമാബാദ്: പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് പാകിസ്താനെ ഞെട്ടിച്ച സ്ഫോടനം നടന്നത്. സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി പാക് വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഡല്‍ഹി ചെങ്കോട്ടയുടെ പരിസരത്തെ സ്ഫോടനത്തിന് സമാനമായാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിൻറെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്.
സംഭവം ചാവേര്‍ ആക്രമണമാണെന്ന് പാകിസ്താന്‍ പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെത്തുടർന്ന് സ്ഥലത്ത് വലിയ നാശനഷ്ടമുണ്ടായി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.