തമ്മിലടിച്ച് ഇൻഫ്ലുവൻസര്‍ ദമ്പതികൾ; ഭാര്യയുടെ പരാതിയിൽ മോട്ടിവേഷണൽ സ്പീക്കർക്കെതിരെ കേസ്
ചാലക്കുടി: ക്രിസ്ത്യൻ ധ്യാനം അടിസ്ഥാനമാക്കിയുള്ള വീഡിയോകളിലൂടെയും മോട്ടിവേഷണൽ സ്പീച്ചിലൂടെയും സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയെടുത്ത ഇൻഫ്ലുവൻസർ ദമ്പതികളുടെ കുടുംബവഴക്ക് പോലീസ് കേസിലേക്ക്. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലടിച്ചത്. മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ആരോപിച്ച് ജിജി പോലീസിൽ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇയാൾക്കെതിരെ കേസെടുത്തു.
പ്രചോദനാത്മകമായ പ്രഭാഷണങ്ങളിലൂടെയും കുടുംബ വിഡിയോകളിലൂടെയുംവലിയൊരു ആരാധകവൃന്ദത്തെ നേടിയെടുത്തവരാണ് രണ്ടുപേരും. ഒമ്പത് മാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജീജി ഭർത്താവിനെ കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ മാരിയോ ജോസഫ് ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. കയ്യിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് പരാതിയിലുള്ളത്. 70,000 രൂപ വിലയുള്ള ഫോൺ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ജിജിക്കെതിരെ ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്.