‘ഇസ്രയേലിൽ മരിച്ച ജിനേഷിനെയും ഭാര്യയെയും ബ്ലേഡ് മാഫിയ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു’- വെളിപ്പെടുത്തലുമായി താമരശ്ശേരി സ്വദേശി
താമരശ്ശേരി: ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും തുടർന്ന് നാട്ടിൽ ആത്മഹത്യ ചെയ്ത ഭാര്യ രേഷ്മയുടെയും മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്ന വെളിപ്പെടുത്തലുമായി താമരശ്ശേരി സ്വദേശി രംഗത്ത്. താമരശ്ശേരിയിൽ ഹോട്ടൽ നടത്തുന്ന ചപ്പങ്ങാത്തോട്ടത്തിൽ ശ്രീഹരിയാണ് മാധ്യമങ്ങൾക്ക് മുൻപാകെ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്.
ജിനേഷ് ഇസ്രയേലിലേക്ക് പോകുന്നതിന് മുൻപ് രേഷ്മയ്ക്കൊപ്പം തന്നെ വന്ന് കണ്ടിരുന്നതായി ശ്രീഹരി പറഞ്ഞു. ബീനാച്ചി സ്വദേശികളായ പലിശ സംഘം ഇരുവരെയും കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച വിവരം അവർ തന്നോട് പങ്കുവെച്ചിരുന്നു. വാഹനത്തിൽ നിന്നും ചാടുമെന്ന് രേഷ്മ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അന്ന് ജിനേഷിനെ സംഘം വിട്ടയച്ചത്. മർദനത്തിൽ രേഷ്മയുടെ കൈയ്ക്കും പരിക്കേറ്റിരുന്നു.
പലിശ മാഫിയയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ രേഷ്മയുടെ മരണത്തിൽ സംഘത്തിന് പങ്കുണ്ടാകാമെന്ന് ശ്രീഹരി ആരോപിക്കുന്നു. സംഘം തന്നെ ഭീഷണിപ്പെടുത്തുന്ന ഫോൺ രേഖകളും അദ്ദേഹം പുറത്തുവിട്ടു. രേഷ്മയുടെ മരണശേഷം മധ്യസ്ഥ ചർച്ചയ്ക്കായി അഭിഭാഷകൻ വഴി സംഘം തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുമ്പോൾ ‘ദിശ’ ഹെൽപ് ലൈനുമായി ബന്ധപ്പെടുക. ടോൾ ഫ്രീ നമ്പർ: 1056, 04712552056)