എപ്‌സ്റ്റീൻ ഫയൽസ് വിവാദം: കേന്ദ്രമന്ത്രി ഹർദീപ് പുരിക്ക് ആഭ്യന്തര പരിശോധനയിൽ ക്ലീൻ ചിറ്റ്
ന്യൂഡൽഹി: ആഗോളതലത്തിൽ ചർച്ചയായ ‘എപ്‌സ്റ്റീൻ ഫയൽസിൽ’ പേര് പരാമർശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് കേന്ദ്ര സർക്കാരിന്റെ ക്ലീൻ ചിറ്റ്. വിഷയത്തിൽ സർക്കാർ നടത്തിയ ആഭ്യന്തര പരിശോധനയിൽ മന്ത്രിക്കെതിരെ ആക്ഷേപകരമായ കണ്ടെത്തലുകളോ ക്രിമിനൽ ഇടപെടലുകളോ കണ്ടെത്താനായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമായി എടുത്ത സർക്കാർ അദ്ദേഹത്തിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു.
യുഎസ് നീതിന്യായ വകുപ്പിന്റെ ഫയലുകളിൽ പുരിയുടെ പേര് ഒന്നിലധികം തവണ പരാമർശിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളാണ് വിവാദത്തിന് വഴിവെച്ചത്. എന്നാൽ ആരോപണങ്ങൾ ‘അടിസ്ഥാനരഹിതമാണെന്നും’ ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മന്ത്രി പ്രതികരിച്ചു. ഫയലുകളിൽ പരാമർശിക്കുന്ന കൂടിക്കാഴ്ചകൾ കേവലം ഔദ്യോഗികമോ പ്രൊഫഷണലോ ആയവ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധനയിൽ കുറ്റകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ മന്ത്രിക്കെതിരെ നടപടിയെടുക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ പുരിയുടെ കാലാവധി നവംബർ 25-ന് അവസാനിക്കാനിരിക്കെയാണ് കണ്ടെത്തൽ പുറത്തുവരുന്നത്. ബിജെപി അദ്ദേഹത്തെ വീണ്ടും നാമനിർദ്ദേശം ചെയ്യുമോ എന്ന കാര്യത്തിൽ പാർട്ടി നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.