‘കെ.കെ ശൈലജ പി.ആർ നിർമിതിയിലെ ഏറ്റവും ഫേക്ക് നേതാവ്’; രൂക്ഷവിമര്‍ശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ ശൈലജക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ടുവന്നതാണെന്ന് ശൈലജ തെറ്റായ അവകാശവാദം ഉന്നയിച്ചെന്നാരോപിച്ച് ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ വിമർശനം. പുതിയ കാലത്തെ പി.ആർ നിർമിതികളിലെ ഏറ്റവും ‘ഫേക്ക്’ ആയ നേതാവാണ് ശൈലജയെന്ന് രാഹുൽ വിമർശിച്ചു.
തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരാണെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, അത് സിപിഎം കൊണ്ടുവന്നതാണെന്ന് നിഷ്‌കളങ്കരായ തൊഴിലുറപ്പ് തൊഴിലാളികളോട് ശൈലജ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. ഓണത്തിന് അലവൻസ് നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും അതിന് കാരണം എൽഡിഎഫ് സർക്കാർ ആണെന്നും അവകാശപ്പെട്ട്, പാവപ്പെട്ട സ്ത്രീകളുടെ നിസ്സഹായതയെ വോട്ടിനായി ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
കമ്യൂണിസ്റ്റ് പാർട്ടി പെരും നുണകളാൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണ്. പഴയ നേതാക്കൾ സൈദ്ധാന്തികമായി കള്ളം പറഞ്ഞപ്പോൾ പുതിയ നേതാക്കൾ ജാള്യതയില്ലാതെ പച്ചക്കള്ളം പറയുന്നു. ‘പെൻഷൻ വാങ്ങി തിന്നിട്ട് നന്ദികേട് കാണിച്ചു’ എന്ന എം.എം മണിയുടെ പ്രസ്താവനയുടെ നാടകീയ പതിപ്പാണ് ശൈലജയുടേതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പെരുംനുണകളാൽ കെട്ടിപ്പൊക്കിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടി. പഴയകാല കമ്യൂണിസ്റ്റ് നേതാക്കന്മാർ സൈദ്ധാന്തികമായി കള്ളങ്ങൾ പറഞ്ഞു പൊതുബോധങ്ങൾ സൃഷ്ടിച്ചിരുന്നുവെങ്കിൽ, പുതിയ കാലത്ത് അതിന് കഴിവ് ഇല്ലാത്ത കുറേ നേതാക്കൾ പച്ചക്ക് വന്നു കള്ളം പറയുന്നു. പറയുന്ന കള്ളം പിടിക്കപ്പെട്ടാലും ഒരു ജാള്യതയുമില്ലാതെ പിന്നെയും അതിനെ ന്യായീകരിക്കാനും അവർക്ക് ഒരു മടിയുമില്ല.
പുതിയ കാലത്തെ പിആർ നിർമിതികളിലെ ഏറ്റവും ഫേക്ക് ആയ ഒരു നേതാവാണ് ശ്രീമതി ശൈലജ. അത് അവർ പലകുറി തെളിയിച്ചിട്ടുമുണ്ട്. ഇന്നലെ തന്നെ നോക്കൂ, കുറേ സാധുക്കളായ നിഷ്‌കളങ്കരായ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരോട് എത്ര മനസ്താപം ഇല്ലാതെയാണ് തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ടുവന്നതാണെന്ന കള്ളം പറയുന്നത്. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതിയാണ് തൊഴിലുറപ്പ് എന്ന് നല്ല ബോധ്യമുണ്ടായിട്ടും അങ്ങനെയൊരു കള്ളം പറയാൻ അവർക്ക് ഒരു മടിയുമില്ല.
ഓണത്തിനു അലവൻസ് തരുന്നത് കേരളത്തിൽ മാത്രമാണെന്നും മറ്റൊരു സംസ്ഥാനത്തും അത് ഇല്ലെന്നും അതിനു കാരണം എൽഡിഎഫ് സർക്കാരാണെന്നുമൊക്കെ പറയുന്നത് മണ്ടത്തരമാണെന്ന് അവർക്ക് അറിയാഞ്ഞിട്ടില്ല. ആ സാധു അമ്മമാരുടെ നിസ്സഹായതയും പ്രാരാബ്ധത്തെയും ചൂഷണം ചെയ്തു തങ്ങൾക്ക് വോട്ട് കൂട്ടാൻ ശ്രമിക്കുകയാണ്. ‘പെൻഷൻ വാങ്ങി തിന്നിട്ട് നന്ദികേട് കാണിച്ചു’ എന്ന് എം.എം മണി പറയുന്നതിന്റെ നാടകീയ വേർഷനാണ് ശ്രീമതി ശൈലജ പറയുന്നത്.
ഈ പെരുംനുണകൾ ഈ നാട് തിരിച്ചറിയും.