എസ്‌ഐആർ അന്തിമ പട്ടികയില്‍ കേരളത്തിൽ 9 ലക്ഷം പേർ പുറത്ത്; ഏറ്റവും കൂടുതൽ പേർ പുറത്തായത് ഗുജറാത്തിൽ | SIR final list
ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന തീവ്ര വോട്ടർപട്ടിക പരിശോധന(എസ്ഐആർ) നടപടികൾ പൂർത്തിയായപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്. പുതുക്കിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്താകെ വോട്ടർമാരുടെ എണ്ണത്തിൽ 7.93 ശതമാനമാണു നീക്കം ചെയ്യപ്പെട്ടത്. ഏകദേശം 1.70 കോടി വോട്ടർമാരാണ് വിവിധ സംസ്ഥാനങ്ങളിലായി പട്ടികയിൽനിന്ന് പുറത്തായത്. (SIR final list )
ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത്. ഫെബ്രുവരി 14-ന് പുറത്തുവന്ന കണക്കുകൾ പ്രകാരം ഗുജറാത്തിൽനിന്ന് 68 ലക്ഷം പേർ (13.4%) വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടു. എന്നാൽ, ശതമാനം കണക്കിൽ ഏറ്റവും കുറച്ചുപേർ വോട്ടർപട്ടികയിൽനിന്ന് പുറത്തായത് കേരളത്തിലാണ് (3.22%). കേരളം കൂടാതെ ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ, പുതുച്ചേരി, ഛത്തീസ്ഗഡ്, ഗോവ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ടർപട്ടികയും പരിഷ്‌കരിച്ചിട്ടുണ്ട്.
പരിഷ്‌കരണ നടപടികൾക്ക് മുൻപ് ഈ സംസ്ഥാനങ്ങളിലെല്ലാം കൂടി ആകെ 21,45,62,215 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ കണക്കുകൾ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിശോധനാ നടപടികൾ പൂർത്തിയാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണിപ്പോൾ. ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽനിന്ന് ഏകദേശം ഒൻപതു ലക്ഷത്തോളം പേരാണ് പുറത്തായത്. 2.78 കോടി വോട്ടർമാരായിരുന്നു ഒക്ടോബറിൽ ഉണ്ടായിരുന്നത്. ഹിയറിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്.
കേരളത്തിലെ വോട്ടർമാരുടെ വിവരം:
ആകെ വോട്ടർമാർ: 2,69,53,644
സ്ത്രീകൾ: 1,38,27,319
പുരുഷന്മാർ: 1,31,26,048
ട്രാൻസ്ജെൻഡർ: 277
പ്രവാസി വോട്ടർമാർ: 2,23,558
സർവീസ് വോട്ടർമാർ: 54,110
രണ്ടിലധികം സ്ഥലങ്ങളിൽ പേരുള്ളവർ, മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെ നീക്കം ചെയ്തുകൊണ്ടാണ് വോട്ടർപട്ടിക ശുദ്ധീകരിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. വോട്ടർമാർക്ക് തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.