‘ലവ് ജിഹാദ്’ ആരോപണവുമായി മോണാലിസയുടെ പിതാവ് ; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം തേടി കുടുംബം
ഭോപ്പാൽ: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ ശ്രദ്ധ നേടിയ മോണാലിസ ഭോൺസ്ലെയുടെ വിവാഹം വലിയ വിവാദത്തിലേക്ക്. കേരളത്തിൽ വെച്ച് നടന്ന വിവാഹത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തന്റെ മകൾ ‘ലവ് ജിഹാദിന്റെ’ ഇരയാണെന്നും ആരോപിച്ച് പിതാവ് ജയസിംഗ് ഭോൺസ്ലെ രംഗത്തെത്തി. വിഷയത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടിയന്തരമായി ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ മഹേശ്വർ സ്വദേശിയായ പതിനെട്ടുകാരി മോണാലിസ, കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തിലെ പൂവാറിലുള്ള നൈനാർ ക്ഷേത്രത്തിൽ വെച്ച് ഫർമാൻ ഖാനെ വിവാഹം കഴിച്ചത്. കേരളത്തിലെ ചില മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ, തന്റെ മകളെ പ്രലോഭിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും ഇതിന് പിന്നിൽ വലിയ ശക്തികളുണ്ടെന്നുമാണ് പിതാവിന്റെ ആരോപണം.
യുവതിയെ തിരികെ നാട്ടിലെത്തിക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.