ബ്ലൂംബെർഗ് റിപ്പോർട്ട് തള്ളി ഖത്തർ; പാട്രിയറ്റ് മിസൈൽ ശേഖരം സുരക്ഷിതം, വ്യോമ പ്രതിരോധം പൂർണ സജ്ജം
ദോഹ: പാട്രിയറ്റ് മിസൈലുകളുടെ ശേഖരം തീർന്നു എന്ന റിപ്പോർട്ടുകൾ ഖത്തർ നിഷേധിച്ചു. ഖത്തർ സായുധ സേനയുടെ പക്കലുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ഇൻവെന്ററി തീർന്നിട്ടില്ലെന്നും, പ്രതിരോധ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണെന്നും അന്താരാഷ്ട്ര മാധ്യമ ഓഫീസ് (IMO) വ്യക്തമാക്കി. ബ്ലൂംബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഖത്തർ ന്യൂസ് ഏജൻസി (QNA) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
മേഖല അതീവ ജാഗ്രതയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് ഖത്തർ വിമർശിച്ചു. രണ്ട് ഇറാനിയൻ എസ്‌യു-24 വിമാനങ്ങളും ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും ഖത്തർ സൈന്യം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസൈൽ ശേഖരം സംബന്ധിച്ച തെറ്റായ വാർത്തകൾ പുറത്തുവന്നത്.
ബാഹ്യ ഭീഷണികളിൽ നിന്ന് രാജ്യത്തെ പ്രതിരോധിക്കാനുള്ള കഴിവ് ഖത്തർ സായുധ സേന ആവർത്തിച്ച് തെളിയിച്ചിട്ടുള്ളതാണെന്ന് ഐഎംഒ പ്രസ്താവനയിൽ പറഞ്ഞു. പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും സംരക്ഷിക്കാൻ സൈന്യം പൂർണ സന്നദ്ധമാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടികൾ ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.