കെ സുധാകരൻ ബൂത്തിനുള്ളിൽ കയറിയത് അനുയായിക്കൊപ്പം; വോട്ടിന്റെ രഹസ്യസ്വഭാവം ലംഘിച്ചെന്ന് പരാതി; ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതായി പരാതി. അനുയായിക്കൊപ്പമാണ് സുധാകരൻ വോട്ട് ചെയ്യാനായി ബൂത്തിനുള്ളിൽ പ്രവേശിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഷിജിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. സുധാകരനൊപ്പമുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരേയും പരാതി നൽകിയിട്ടുണ്ട്.
ശാരീരിക അവശതയുള്ളവർക്ക് സഹായത്തിനായി അനുവദിക്കുന്ന ‘ഓപ്പൺ വോട്ട്’ അല്ലാതെ, സാധാരണ നിലയിൽ വോട്ടർക്കൊപ്പം മറ്റൊരാളെ ബൂത്തിനുള്ളിൽ പ്രവേശിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. എന്നാൽ സുധാകരനൊപ്പം അനുയായി ബൂത്തിൽ കയറിയത് വോട്ടിന്റെ രഹസ്യസ്വഭാവം തകർക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, അനുയായി മൊബൈൽ ഫോൺ ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് ചിത്രീകരിച്ചതായും ആരോപണമുണ്ട്.
എന്നാൽ ആരോപണങ്ങൾ ജയന്ത് ദിനേശ് നിഷേധിച്ചു. വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നും, അവിടെയുണ്ടായിരുന്ന ദൃശ്യമാധ്യമങ്ങളുടെ ക്യാമറകളാണ് വീഡിയോ പകർത്തിയതെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. എംപി എന്ന നിലയിൽ സ്ഥിരമായി സുധാകരനൊപ്പമുള്ള ആളെന്ന നിലയിലാണ് താൻ കൂടെപ്പോയതെന്നും അദ്ദേഹം വ്യക്തമാക്കി.