‘യുഎസിൽ ജനങ്ങൾ കൊള്ളയടിക്കപ്പെടുന്നു’; ഇന്ത്യയിലെ ആരോഗ്യ സംവിധാനത്തെ പ്രശംസിച്ച് അമേരിക്കൻ യുവതി
ന്യൂഡൽഹി: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് അമേരിക്കൻ യുവതി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലിസ് എന്ന യുവതി അമേരിക്കയിൽ ആരോഗ്യ സേവനങ്ങൾക്കായി ജനങ്ങൾ കൊള്ളയടിക്കപ്പെടുകയാണെന്നും ഇന്ത്യയെ അപേക്ഷിച്ച് അവിടെ മരുന്നുകൾക്ക് വലിയ വിലയാണെന്നും പറഞ്ഞത്.
തന്റെ ബന്ധുവിന്റെ ചികിത്സാച്ചെലവിന് അമേരിക്കയിൽ 900 ഡോളർ വേണ്ടിവന്നപ്പോൾ ഇന്ത്യയിലതിന് വെറും മുപ്പത്തിയഞ്ച് രൂപയേ വേണ്ടിവരുന്നുള്ളൂ എന്ന് ലിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്നുകൾ ഇന്ത്യയിലാണെന്നും ലിസ് പറഞ്ഞു. തന്റെ ഒരു ബന്ധുവിന് രക്താർബുദമാണ്. അമേരിക്കയിൽ അതിനുള്ള ഒരു ഗുളികയ്ക്ക് 900 ഡോളർ (85,000 രൂപ) ആണെങ്കിൽ ഇന്ത്യയിൽ വെറും 35 രൂപ മുതൽ 300 രൂപ വരെ മാത്രമാണ് വിലയീടാക്കുന്നതെന്നും ലിസ് വീഡിയോയിൽ പറയുന്നു.
അമേരിക്കയിൽ ആരോഗ്യ സംരക്ഷണം വളരെ ചെലവേറിയതാണെന്നും ഇന്ത്യയിൽ അത് താങ്ങാനാവുന്നതാണെന്നും ലിസ് കൂട്ടിച്ചേർത്തു. അമേരിക്കയിൽ ജനങ്ങൾ കൊള്ളയടിക്കപ്പെടുകയാണ്, എന്നാൽ ഇന്ത്യയിൽ ജനങ്ങൾക്ക് താങ്ങാനാവുന്ന ചികിത്സയാണ് ലഭിക്കുന്നത്. വീഡിയോ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച് അധികമാവുംമുമ്പേ വൈറലാവുകയും ചെയ്തു.
അടുത്തിടെ വിക്ടോറിയ എന്ന അമേരിക്കൻ യുവതിയും ഇൻസ്റ്റഗ്രാമിലൂടെ സമാനമായ കാര്യം പങ്കുവെച്ചിരുന്നു. അമേരിക്കൻ ആരോഗ്യ സംവിധാനം ഒരു തട്ടിപ്പാണെന്നും 1000 ഡോളർ വിലയുള്ള മരുന്ന് ഇന്ത്യയിൽ നിന്ന് 25 ഡോളറിന് കിട്ടിയെന്നുമാണ് അവർ പറഞ്ഞത്. ഇൻഷുറൻസോ അപ്പോയ്മെന്റോ ഇല്ലാതെ 26 ഡോളറിന് (ഏകദേശം 2451 രൂപ) കോൺടാക്റ്റ് ലെൻസുകൾ വാങ്ങിയതിനെ കുറിച്ചാണ് യുവതി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞത്. ‘ഇന്ത്യയിൽ അപോയ്മെന്റ് ഇല്ലാതെ കോൺടാക്റ്റ് ലെൻസുകൾ വാങ്ങുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.