21/07/2026
[fontresizer_tawhidurrahmandear_widget]

പൂനെ കേതന്‍ കൊലപാതകം: ‘ലിംഗഭേദമില്ലാതെ നീതി വേണം’; പുരുഷന്മാർക്കായി ദേശീയ കമ്മീഷൻ വേണമെന്ന ആവശ്യവുമായി രാജ്യസഭാ എംപി

 പൂനെ കേതന്‍ കൊലപാതകം: ‘ലിംഗഭേദമില്ലാതെ നീതി വേണം’; പുരുഷന്മാർക്കായി ദേശീയ കമ്മീഷൻ വേണമെന്ന ആവശ്യവുമായി രാജ്യസഭാ എംപി

അശോക് കുമാർ മിത്തൽ

പൂനെ: പൂനെയിൽ നടന്ന 26 കാരനായ റിയൽ എസ്റ്റേറ്റ് വ്യാപാരി കേതൻ അഗർവാളിന്റെ കൊലപാതകം അതീവ ഗൗരവത്തോടെയാണ് എം.പി അശോക് കുമാർ രാജ്യസഭയിൽ വിലയിരുത്തിയത്. കേസിലെ പ്രതികളായ കേതന്റെ പ്രതിശ്രുതവധുവിനെയും അവരുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവം പുരുഷന്മാർക്കും സുരക്ഷയും പിന്തുണയും ആവശ്യമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണെന്ന് മിത്തൽ അഭിപ്രായപ്പെട്ടു. തന്റെ നിലപാട് വ്യക്തമാക്കുന്നതിനായി 2025 ഡിസംബറിൽ പാർലമെന്റിൽ താൻ അവതരിപ്പിച്ച സ്വകാര്യ ബിൽ സംബന്ധിച്ച വിഡിയോയും അദ്ദേഹം പങ്കുവെച്ചു.

പുരുഷന്മാരും ഇരകളാകാൻ സാധ്യതയുണ്ടെന്നും അവർക്കും നിയമപരമായ പരിരക്ഷയും ആരും കേൾക്കാൻ തയാറാകാത്ത അവരുടെ ശബ്ദത്തിന് വേദിയും ആവശ്യമാണെന്നും മിത്തൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. നീതി എന്നത് ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇന്ത്യയിൽ സ്വകാര്യ ബില്ലുകൾ നിയമമായി മാറുന്നത് വളരെ അപൂർവ്വമാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 14 സ്വകാര്യ ബില്ലുകൾ മാത്രമാണ് നിയമമായി മാറിയിട്ടുള്ളത്. 1970-ന് ശേഷം ഒരു സ്വകാര്യ ബില്ലും പാർലമെന്റിന്റെ ഇരുസഭകളിലും പാസായിട്ടില്ല എന്നതാണ് ഇതിന്റെ യാഥാർഥ്യം.

അതേസമയം, കേതൻ അഗർവാൾ കൊലപാതകക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ പ്രധാന പ്രതികളായ പ്രതിശ്രുതവധു സിയ ഗോയൽ (20), സുഹൃത്ത് ചേതൻ ചൗധരി (22) എന്നിവരെ ജൂലൈ 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പുനെ കോടതി ഉത്തരവിട്ടു. പൊലീസ് കസ്റ്റഡി നീട്ടി നൽകണമെന്ന ലൊണാവാല റൂറൽ പൊലീസിന്റെ അപേക്ഷ കോടതി തള്ളി. കൂടാതെ, പ്രതികൾ പോളിഗ്രാഫ് (നുണപരിശോധന) പരിശോധനക്ക് വിസമ്മതിച്ചതിനെത്തുടർന്ന് അത്തരം പരിശോധനക്കുള്ള അപേക്ഷയും കോടതി നിരസിച്ചു.

Also read: