ഖാർഗെയുടെ റാലിക്ക് പിന്നാലെ ‘ശുദ്ധീകരണച്ചടങ്ങ്’; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് ബംഗളൂരു പൊലീസ്
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനിയിൽ ‘ശുദ്ധീകരണച്ചടങ്ങ്’ നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ബംഗളൂരുവിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിധാന സൗധ പോലീസാണ് ആഗസ്റ്റ് 31-ന് കേസ് രജിസ്റ്റർ ചെയ്തത്.
കോൺഗ്രസ് എസ്.ടി വിഭാഗത്തിന്റെ മുൻ വൈസ് ചെയർമാൻ ടി.ആർ. രാമപ്പ നൽകിയ പരാതിയിലാണ് വിധാന സൗധ പോലീസിന്റെ നടപടി. ആഗസ്റ്റ് എട്ടിനാണ് നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലെ രാംലീല മൈതാനിയിൽ ഖാർഗെ പൊതുറാലിയെ അഭിസംബോധന ചെയ്തത്. എന്നാൽ ആഗസ്റ്റ് 10-ന് ഇതേ വേദിയിൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ‘ശുദ്ധീകരണച്ചടങ്ങ്’ നടത്തിയെന്നാണ് ആരോപണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഖാർഗെയുടെ സാന്നിധ്യം വേദിയെ അശുദ്ധമാക്കിയെന്ന സന്ദേശം നൽകുകയായിരുന്നു ചടങ്ങിന്റെ ലക്ഷ്യമെന്നും ടി.ആർ. രാമപ്പ പരാതിയിൽ ആരോപിക്കുന്നു.
ചടങ്ങിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ അതിനെ ന്യായീകരിച്ചെന്നാരോപിച്ച് ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷൻ മഹേന്ദ്ര ഭട്ടിനെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കേസ് ഹൽദ്വാനിയിലെ അധികാരപരിധിയുള്ള പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. ബംഗളൂരു പോലീസ് കേസിൽ അന്വേഷണം നടത്തില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് സ്ഥലങ്ങളിലെങ്കിലും സമാന രീതിയിൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, സംഘാടകർ സാധാരണ മതചടങ്ങായി വിശേഷിപ്പിച്ച ഈ പരിപാടിക്ക് ജാതീയ വ്യാഖ്യാനം നൽകിയെന്ന പരാതിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ഹൽദ്വാനി പോലീസ് നേരത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.